ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് തിരിച്ചടി, പിൻമാറില്ലെന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ, 'ജഡ്ജിമാരെ വേട്ടയാടാൻ അനുവദിക്കില്ല'
ഡൽഹി: മദ്യനയ അഴിമതിക്കേസിൽ വിചാരണ കോടതി കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ പിൻമാറില്ല. തന്നെ കേസിൽ നിന്ന് മാറ്റണമെന്ന കെജ്‌രിവാളിന്റെ ഹർജി ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ തന്നെ തള്ളി. രണ്ട് മണിക്കൂർ നീണ്ട വിധിപ്രസ്താവത്തിൽ അതിശക്തമായ ഭാഷയിലാണ് കോടതി കെജ്‌രിവാളിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞത്.
ആരോപണങ്ങൾക്ക് എണ്ണി മറുപടി
തനിക്കെതിരെ ഉന്നയിച്ച ഓരോ ആരോപണത്തിനും വ്യക്തമായ മറുപടിയാണ് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ നൽകിയത്.
തന്റെ മക്കൾ കേന്ദ്ര സർക്കാരിന്റെ കേസുകൾ കൈകാര്യം ചെയ്യുന്നു എന്നത് പക്ഷപാതത്തിന് കാരണമായി കാണാനാവില്ല. രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയത്തിലേക്കും അഭിഭാഷകരുടെ മക്കൾ അഭിഭാഷകരായും വരുന്നത് സാധാരണമാണ്. അവർക്ക് ഇഷ്ടമുള്ള തൊഴിൽ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്.
സംഘപരിവാർ സംഘടനയായ അഭിഭാഷക പരിഷത്തിന്റെ പരിപാടിയിൽ പങ്കെടുത്തത് ഒരു നിയമ പരിപാടി എന്ന നിലയിലാണ്. ഇത്തരം നിരവധി പരിപാടികളിൽ ജഡ്ജിമാർ പങ്കെടുക്കാറുണ്ടെന്നും അത് വിധിപ്രസ്താവനയെ ബാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
സോളിസിറ്റർ ജനറൽ തുഷാർ മേത്ത തന്റെ മകൾക്ക് കേസുകൾ നൽകുന്നു എന്ന വാദം തെറ്റാണെന്നും അത് തന്റെ ജുഡീഷ്യൽ ചുമതലകളെ ബാധിക്കില്ലെന്നും അവർ വ്യക്തമാക്കി.
'ജുഡീഷ്യറിയെ തകർക്കാനുള്ള നീക്കം'
സമൂഹമാധ്യമങ്ങളിലൂടെ അസത്യങ്ങൾ പ്രചരിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും കോടതിയുടെ അന്തസ്സ് കെടുത്താനാണ് ശ്രമം നടന്നതെന്ന് ജസ്റ്റിസ് ശർമ്മ പറഞ്ഞു.
"ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുതൽ 34 വർഷത്തെ പ്രവർത്തന പരിചയമാണ് എന്റെ കരുത്ത്. ആരോപണങ്ങൾ തെളിയിക്കാൻ കെജ്‌രിവാളിന്റെ പക്കൽ രേഖകളില്ല. ശക്തരായ ഹർജിക്കാർക്ക് ജഡ്ജിമാരെ ഇത്തരത്തിൽ ആക്രമിക്കാൻ അവസരം നൽകിയാൽ അത് ജുഡീഷ്യറിയുടെ അന്തസത്തയെ ബാധിക്കും. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് ഞാൻ മുന്നോട്ട് പോകുന്നതെന്ന്" കോടതി നിരീക്ഷിച്ചു.
ജഡ്ജി മാറില്ലെന്ന് വ്യക്തമായതോടെ സിബിഐ നൽകിയ അപ്പീലിൽ ഈ മാസം 29-ന് കോടതി വീണ്ടും വാദം കേൾക്കും. വിചാരണ കോടതിയുടെ വിധിയിൽ പിഴവുകളുണ്ടോ എന്ന് ഹൈക്കോടതി വിശദമായി പരിശോധിക്കും. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന കോടതിയുടെ കർശന നിലപാട് കെജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കും വൻ രാഷ്ട്രീയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."