അവസാനപന്തിൽ ഫോറടിച്ച് തിലകിന്റേ സെഞ്ചുറി; മുബൈയെ രക്ഷിച്ച് ഒറ്റയാൾ പോരാട്ടം,ഗുജറാത്തിന് മുന്നിൽ 200 റൺസ് ലക്ഷ്യം വെച്ച് മുംബൈ
അഹമ്മദാബാദ്: ഐപിഎൽ 2026 സീസണിലെ നിർണ്ണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മുംബൈ 199 റൺസെടുത്തു. തകർപ്പൻ സെഞ്ചുറി നേടിയ തിലക് വർമ്മയാണ് മുംബൈ ഇന്നിംഗ്സിന്റെ നട്ടെല്ലായത്.
തിലക് വർമ്മയുടെ സെഞ്ചുറി പ്രഭ
മുംബൈ ഇന്ത്യൻസ് ടോപ്പ് ഓർഡർ തകർന്നടിഞ്ഞപ്പോൾ ഒറ്റയാൾ പോരാട്ടം നയിച്ച തിലക് വർമ്മ 45 പന്തിൽ നിന്നാണ് 101* റൺസ് അടിച്ചുകൂട്ടിയത്. എട്ട് ഫോറുകളും ഏഴ് സിക്സറുകളും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. 224.44 എന്ന സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത താരം മുംബൈയെ വൻ ദുരന്തത്തിൽ നിന്ന് കരകയറ്റുകയായിരുന്നു. മധ്യനിരയിൽ നമൻ ധീർ (45) തിലകിന് മികച്ച പിന്തുണ നൽകി.
എറിഞ്ഞ് വീഴ്ത്തി റബാഡ; തകർന്ന് മുംബൈ ടോപ്പ് ഓർഡർ
നേരത്തെ ടോസ് നേടിയ ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഗുജറാത്തിനായി പന്തെറിഞ്ഞ കഗിസോ റബാഡ മുംബൈയുടെ മുൻനിരയെ വിറപ്പിച്ചു.
രണ്ടാം ഓവറിൽ ഡാനിഷ് മാലേവാറിനെ (2) പുറത്താക്കി റബാഡ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിടുകയായിരുന്നു.നാലാം ഓവറിൽ അപകടകാരിയായ ക്വിന്റൺ ഡി കോക്കിനെ (13) മടക്കി മുംബൈയെ സമ്മർദ്ദത്തിലാക്കി.ആറാം ഓവറിൽ സൂര്യകുമാർ യാദവിനെ (15) പുറത്താക്കിയതോടെ പവർപ്ലേയിൽ മുംബൈ പ്രതിരോധത്തിലായി.റബാഡ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ പ്രശീത് കൃഷ്ണ നമൻ ധീറിന്റെ വിക്കറ്റും സ്വന്തമാക്കി.
ഹാർദിക്കിന് അഗ്നിപരീക്ഷ
തന്റെ പഴയ തട്ടകമായ അഹമ്മദാബാദിലേക്ക് ക്യാപ്റ്റനായി മടങ്ങിയെത്തിയ ഹാർദിക് പാണ്ഡ്യയ്ക്ക് ഈ മത്സരം അതിനിർണ്ണായകമാണ്. ഈ സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ മുംബൈ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ടീമിന്റെ മോശം പ്രകടനവും ക്യാപ്റ്റൻസിയിലെ പാളിച്ചകളും ഹാർദിക്കിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.
മറുവശത്ത്, തുടർച്ചയായ മൂന്ന് വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് ഇറങ്ങുന്നത്. സായ് സുദർശൻ, ശുഭ്മാൻ ഗിൽ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ടീമിന്റെ പ്രതീക്ഷ. മുംബൈ ഉയർത്തിയ 200 റൺസ് എന്ന വെല്ലുവിളി സ്വന്തം തട്ടകത്തിൽ ഗുജറാത്ത് എങ്ങനെ മറികടക്കുമെന്ന് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."