പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പൊതുവികാരത്തിനൊപ്പം,ഹോർമുസ് തുറക്കണമെന്ന് ചൈന; സഊദിയുമായി ചർച്ച നടത്തി, ഇറാൻ-യുഎസ് ചർച്ചകൾക്കായി അമേരിക്കൻ സംഘം പാകിസ്താനിലേക്ക്
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ നീക്കി പാത തുറക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. സഊദി അറേബ്യയുമായി നടത്തിയ ചർച്ചയിലാണ് മേഖലയിലെ സമാധാനത്തിനായി ചൈന നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്ര സമൂഹത്തിന്റെയും പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പൊതുവികാരത്തിനൊപ്പം ചൈന നിൽക്കുമെന്നും യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഉപരോധം കടുപ്പിച്ച് അമേരിക്ക; 27 കപ്പലുകൾ തിരിച്ചയച്ചു
ചൈന സമാധാനത്തിനായി വാദിക്കുമ്പോഴും ഹോർമുസിലെ നാവിക ഉപരോധം തുടരുകയാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പുതിയ വീഡിയോ ദൃശ്യങ്ങൾ യുഎസ് പുറത്തുവിട്ടു. ഉപരോധം ലംഘിക്കാൻ ശ്രമിച്ച 27 കപ്പലുകളെ ഇതിനോടകം യുഎസ് സേന തിരിച്ചയച്ചു. മേഖലയിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
മധ്യസ്ഥതയുമായി പാകിസ്താൻ; അമേരിക്കൻ സംഘം ഇസ്ലാമാബാദിലേക്ക്
ഇറാനും അമേരിക്കയും തമ്മിലുള്ള മഞ്ഞുരുക്കത്തിനായി പാകിസ്താൻ ചർച്ചകൾ ഊർജിതമാക്കി. ഇറാൻ അധികൃതരുമായി പാകിസ്താൻ വീണ്ടും ആശയവിനിമയം നടത്തി. ചർച്ചകളുടെ ഭാഗമായി ഉന്നതതല അമേരിക്കൻ പ്രതിനിധി സംഘം ഉടൻ ഇസ്ലാമാബാദിലെത്തും. പാക് സൈനിക മേധാവി അസിം മുനീർ നേരത്തെ ട്രംപുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് ഈ നീക്കം.
വിശ്വാസമില്ലെന്ന് ഇറാൻ
അമേരിക്കയുമായുള്ള ചർച്ചകളിൽ തങ്ങൾക്ക് ഒട്ടും വിശ്വാസമില്ലെന്ന് ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥനായ ബ്രിഗഡിയർ ജനറൽ മജീദ് മൗസവി പറഞ്ഞു. ഉപരോധം തുടരുന്നതിനിടയിലുള്ള ചർച്ചകൾ നാടകമാണെന്നാണ് ഇറാന്റെ പക്ഷം.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ പരിഹരിക്കാൻ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമാകുമ്പോഴും അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം സങ്കീർണ്ണമായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."