അൽഹംദുലില്ലാഹ്, അല്ലാഹു എന്നെ ഫിറ്റ്‌നസോടെ നിലനിർത്തിയിരിക്കുന്നു; കത്തുന്ന വെയിലിലും തീ തുപ്പുന്ന പന്തുകളിൽ കിവീസിനെ 'പൊള്ളിച്ച്' നഹിദ് റാണ
ധാക്ക: ഷേർ-ഇ-ബംഗ്ലാ സ്റ്റേഡിയത്തിലെ 36 ഡിഗ്രി ചൂടിലും വേഗത കുറയ്ക്കാതെ പന്തെറിഞ്ഞ് ന്യൂസിലൻഡിനെ തകർത്ത് ബംഗ്ലാദേശ് യുവതാരം നഹിദ് റാണ. രണ്ടാം ടെസ്റ്റിൽ 32 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ റാണയുടെ പ്രകടനമാണ് ബംഗ്ലാദേശിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയവും പരമ്പരയിൽ സമനിലയും സമ്മാനിച്ചത്.
140 മുകളിൽ വേഗത; ചൂടിനെ തോൽപ്പിച്ച ഫിറ്റ്‌നസ്
മത്സരസമയത്ത് താപനില 34 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടും റാണയുടെ പന്തുകളുടെ വേഗത കുറഞ്ഞില്ല. തന്റെ സ്പെല്ലിലുടനീളം മണിക്കൂറിൽ 140 കിലോമീറ്ററിലധികം വേഗത നിലനിർത്താൻ റാണയ്ക്ക് കഴിഞ്ഞു. ന്യൂസിലൻഡ് താരം നിക്ക് കെല്ലിക്ക് എറിഞ്ഞ 112 കിലോമീറ്റർ വേഗതയുള്ള സ്ലോവർ ബോൾ ഒഴികെ, റാണയുടെ ഭൂരിഭാഗം പന്തുകളും കിവീസ് ബാറ്റർമാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
"ആദ്യമേ പറയട്ടെ, അൽഹംദുലില്ലാഹ്. അല്ലാഹു എന്നെ ഫിറ്റ്‌നസോടെ നിലനിർത്തിയിരിക്കുന്നു. പരിശീലനത്തിനിടയിലും അല്ലാതെയും ഫിറ്റ്‌നസ് കോച്ചുമാരുമായി ചേർന്ന് ഞാൻ കഠിനമായി പരിശ്രമിക്കാറുണ്ട്. മത്സരത്തിനിടയിൽ ഒരിക്കലും ക്ഷീണം തോന്നാത്ത വിധം ശരീരം പാകപ്പെടുത്തിയെടുക്കുക എന്നതാണ് എന്റെ ലക്ഷ്യമെന്ന്" റാണ പറഞ്ഞു.
പുതിയ ആയുധമായി മാരക യോർക്കറുകൾ
സ്വാഭാവികമായ ഷോർട്ട്-ഓഫ്-ലെങ്ത് പന്തുകൾക്ക് പുറമെ ഇപ്പോൾ തകർപ്പൻ യോർക്കറുകളും റാണ തന്റെ ആവനാഴിയിൽ കരുതിയിട്ടുണ്ട്."കാലത്തിനനുസരിച്ച് കഴിവുകൾ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. പരിശീലകരോടൊപ്പം യോർക്കറുകൾക്കായി പ്രത്യേക പരിശീലനം നടത്തുന്നുണ്ട്. പരിശീലനത്തിൽ നൂറ് ശതമാനം വിജയിച്ചാൽ മാത്രമേ അത് മത്സരത്തിൽ പരീക്ഷിക്കാറുള്ളൂ," റാണ വ്യക്തമാക്കി.
വ്യക്തിഗത വിക്കറ്റുകളേക്കാൾ ഉപരിയായി ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ഒരു ഓവർ അല്ലെങ്കിൽ ഒരു സ്പെൽ എറിയാനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർച്ചയായി വേഗത്തിൽ പന്തെറിയുന്നത് പരിക്കുകൾക്ക് കാരണമാകുമെന്ന ചർച്ചകളോട് റാണ പക്വതയോടെയാണ് പ്രതികരിച്ചത്. പരിക്കുകൾ മുൻകൂട്ടി പറയാൻ കഴിയില്ലെന്നും, ബിസിബിയിലെ ഫിസിയോകളും വർക്ക്‌ലോഡ് മാനേജ്‌മെന്റ് ടീമും തന്റെ മത്സരങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരമ്പര സമനിലയിലാക്കിയതോടെ ബംഗ്ലാദേശ് ക്രിക്കറ്റിലെ പുതിയ പേസ് സെൻസേഷനായി മാറിയിരിക്കുകയാണ് ഈ 23-കാരൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."