ബംഗാളിലും, തമിഴ്നാട്ടിലും പരസ്യപ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് 23ന്
കൊൽക്കത്ത/ ചെന്നെെ: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. ആദ്യഘട്ട വോട്ടെടുപ്പ് 23ന് നടക്കും. 152 മണ്ഡലങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ ബൂത്തിലെത്തുക. ബംഗാൾ പിടിക്കാനായി ശക്തമായ പ്രചരണമാണ് മുന്നണികൾ നടത്തുന്നത്. കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ റാലികൾ നടക്കും. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കമുള്ള വനിത നേതാക്കളെ മുൻനിർത്തിയാണ് ബിജെപി പ്രചരണം.
ബംഗാളിന്റെ ദീദി മമത തന്നെയാണ് ഇത്തവണയും ടിഎംസിയുടെ കുന്തമുന. വിവാദമായ എസ്.ഐ.ആർ നടപടികളും ബിജെപിയുടെ വേട്ടയാടൽ രാഷ്ട്രീയത്തെയും എതിർത്താണ് തൃണമൂലിന്റെ പോരാട്ടം. അവസാന ദിവസവും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം എന്ന ആരോപണം ടിഎംസി ശക്തമായി പ്രചരണങ്ങളിൽ ഉന്നയിക്കുന്നുണ്ട്. വോട്ടെടുപ്പിന് തൊട്ട് മുൻപ് ടിഎംസി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്നും മമത മുന്നറിയിപ്പ് നൽകി. 29നാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്.
തമിഴ്നാട്ടിലും ആദ്യഘട്ട വോട്ടെടുപ്പ് 23ന് നടക്കും. പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. കരുത്തരായ ഡിഎംകെയ്ക്ക് വെല്ലുവിളി ഉയർത്താൻ രാഷ്ട്രീയത്തിൽ തുടക്കക്കാരായ ടിവികെയ്ക്ക് കഴിയുമോ എന്നതാണ് ചോദ്യം. പതിവ് പോലെ AIADMK എൻഡിഎ മുന്നണിയിലുണ്ട്. കാര്യമായ ചലനങ്ങളൊന്നും ഇത്തവണ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ ബിജെപിക്കോ, അണ്ണാഡിഎംകെയ്ക്കോ സാധിച്ചിട്ടില്ല. എങ്കിലും മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വെന്നിക്കൊടി പാറിക്കാനുള്ള ഉറച്ച ലക്ഷ്യവുമായാണ് നടൻ വിജയ് കളത്തിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങൾ മുൻനിർത്തി സ്റ്റാലിനും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."