ഫലം വരുവോളം ചങ്കിടിപ്പ്; തവനൂരിലേത് പ്രവചനാതീതം
മലപ്പുറം: മലപ്പുറം ജില്ലയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ പ്രതീകങ്ങളിലൊന്നായ തവനൂർ മണ്ഡലം ഇത്തവണ കേരളം ഉറ്റുനോക്കുന്ന ഏറ്റവും വാശിയേറിയ പോരാട്ടഭൂമിയായി മാറിയിരിക്കുകയാണ്. 77.91 ആണ് ഇത്തവണ തവനൂർ മണ്ഡലത്തിലെ പോളിങ് ശതമാനം. 74.33 ശതമാനമായിരുന്നു 2021ലേത്. 3.58 ശതമാനം പോളിങ് വർധിച്ചു. പോളിങ് ശതമാനം കൂട്ടിയും കിഴിച്ചും നോക്കി വിജയം ഉറപ്പിക്കുമ്പോഴും ഫലം വരുവോളം ചങ്കിടിപ്പാണിവിടെ ഇരു മുന്നണികൾക്കും.
2011ൽ മണ്ഡലം നിലവിൽ വന്നത് മുതൽ ഡോ. കെ.ടി. ജലീൽ എന്ന അതികായൻ പടുത്തുയർത്തിയ രാഷ്ട്രീയ മേധാവിത്വത്തിന് ഇത്തവണ ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയിലൂടെ വിള്ളൽ വീഴ്ത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഡോ. കെ.ടി ജലീലിനെ കൈവിടാത്ത ചരിത്രമാണ് തവനൂരിനുള്ളതെങ്കിലും, ഓരോ വട്ടവും മാറിമറിയുന്ന ഭൂരിപക്ഷത്തിന്റെ കണക്കുകൾ മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷം അത്രമേൽ ചലനാത്മകമാണെന്ന് വ്യക്തമാക്കുന്നു.
2011ൽ കോൺഗ്രസ് നേതാവ് വി.വി പ്രകാശിനെ 6,854 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് തുടങ്ങിയ ജലീലിന്റെ ജൈത്രയാത്ര 2016ൽ ഇഫ്തിഖാറുദ്ദീനെതിരെ 17,064 എന്ന റെക്കോഡ് ഭൂരിപക്ഷത്തിലേക്ക് ഉയർന്നിരുന്നു. എന്നാൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ യു.ഡി.എഫ് കാറ്റ് ശക്തമായി വീശിയപ്പോൾ തവനൂരിലും അതിന്റെ ആഘാതം പ്രകടമായിരുന്നു. ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ കളത്തിലിറക്കി യു.ഡി.എഫ് നടത്തിയ പരീക്ഷണം ജലീലിന്റെ ഭൂരിപക്ഷത്തെ വെറും 2,564 വോട്ടുകളിലേക്ക് പരിമിതപ്പെടുത്തി.
ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള പൊന്നാനിക്കൊപ്പം മലപ്പുറത്തെ ചുവപ്പുരേഖയായി തവനൂർ അന്ന് നിലകൊണ്ടെങ്കിലും, നേരിയ വോട്ടുകൾക്ക് കൈവിട്ടുപോയ വിജയം ഇത്തവണ തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് കരുത്തനായ വി.എസ് ജോയിയെ തന്നെ രംഗത്തിറക്കി പോരാടിയത്. മണ്ഡലത്തിലെ വികസന നേട്ടങ്ങളും തന്റെ വ്യക്തിപരമായ ജനസ്വാധീനവും മുൻനിർത്തിയാണ് കെ.ടി ജലീൽ ഇത്തവണ അഞ്ചാം പോരാട്ടം നയിച്ചത്. അതിനിടെ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ തയാറെടുത്തിരുന്നു അദ്ദേഹം.
വിരമിക്കൽ മൂഡിലായിരുന്ന അദ്ദേഹത്തെ പെട്ടെന്നാണ് പാർട്ടി വീണ്ടും ഗോദയിലിറക്കിയത്.ഇടതുപക്ഷ സ്വതന്ത്രൻ എന്ന നിലയിൽ പാർട്ടി വോട്ടുകൾക്ക് പുറമെ പൊതുസമ്മതരായ വോട്ടർമാരെ കൂടി ഒപ്പം നിർത്താൻ അദ്ദേഹത്തിനുള്ള കഴിവ് മണ്ഡലത്തിൽ എന്നും നിർണായകമാണന്നും ഫലം വരുമ്പോൾ കോട്ട തകർക്കപ്പെടില്ലെന്നും എൽ.ഡി.എഫ് കരുതുന്നുണ്ട്. എന്നാൽ മറുഭാഗത്ത്, ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തെ നയിക്കുന്ന വി.എസ് ജോയി എത്തിയപ്പോൾ പോരാട്ടം രാഷ്ട്രീയമായി മറ്റൊരു തലത്തിലേക്ക് ഉയരുകയാണ് ചെയ്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണവിരുദ്ധ വികാരവും കഴിഞ്ഞ തവണ ഭൂരിപക്ഷത്തിലുണ്ടായ വൻ ഇടിവും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. മണ്ഡലത്തിലെ പൊന്നാനി ബ്ലോക്ക് ഒഴികെ എല്ലാ ഗ്രാമ പഞ്ചായത്തുകളും യു.ഡി.എഫാണ് ഭരിക്കുന്നത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ മാത്രമാണ് എൽ.ഡി.എഫിനു ഭരണം ലഭിച്ചത്. ഇതും വിജയത്തിലേക്കുള്ള പടവുകളാവുമെന്നും യു.ഡി.എഫ് കരുതുന്നു.
ഏതായാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇടതുപക്ഷത്തിന് നേരത്തെ ഉണ്ടായിരുന്ന ആധിപത്യം ഇല്ലങ്കിലും സംഘടനാ സംവിധാനത്തിന്റെ കരുത്തിലും മണ്ഡലം രൂപീകൃതമായ നാൾ മുതൽ തങ്ങളോടൊപ്പം നിന്ന മണ്ഡലം എന്ന നിലയിലും തവനൂർ ഇത്തവണയും ഇടത്തോട്ട് തന്നെ ചിന്തിക്കുമെന്ന് എൽ.ഡി.എഫ് ഉറച്ചു വിശ്വസിക്കുന്നു.സ്ഥാനാർഥി നിർണ്ണയത്തിലും പ്രചാരണത്തിലും ഇരുമുന്നണികളും ഒരുപോലെ ആവേശം പ്രകടിപ്പിച്ച തവനൂരിൽ ആര് വാഴും ആര് വീഴും എന്നത് മലപ്പുറത്തെ വരാനിരിക്കുന്ന രാഷ്ട്രീയ ഗതിവിഗതികളെ കൂടി നിർണ്ണയിക്കുന്ന ഒന്നായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."