കോഴിക്കോട് ട്രെയിനിന് നേരെ കല്ല് എറിഞ്ഞ സംഭവം; പ്രതി റിമാൻഡിൽ; ലക്ഷ്യം വെച്ചത് മൂങ്ങയെ എന്ന് മൊഴി
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ് കോളേജ് വിദ്യാർഥിനിയെ പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കടലുണ്ടി സ്വദേശി കൃഷ്ണകുമാർ ആണ് പൊലിസ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
താൻ ട്രെയിനിനെയല്ല, മറിച്ച് റെയിൽവേ ട്രാക്കിന് സമീപമിരുന്ന മൂങ്ങയെ ലക്ഷ്യം വെച്ചാണ് കല്ലെറിഞ്ഞതെന്നാണ് പ്രതി കൃഷ്ണകുമാർ പൊലിസിന് നൽകിയ മൊഴി. എന്നാൽ പ്രതിയുടെ ഈ വാദം പൊലിസ് തള്ളിക്കളഞ്ഞു. ഇയാൾ സംഭവസമയത്ത് കടുത്ത ലഹരി ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വെച്ചായിരുന്നു ആക്രമണം.
വിദ്യാർഥിനിയുടെ നില ഗുരുതരം
ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ യാത്രക്കാരിയായ ഐശ്വര്യയ്ക്കാണ് (വടകര പുറമേരി സ്വദേശിനി) പരുക്കേറ്റത്. ആലുവ യു.സി കോളേജ് വിദ്യാർഥിനിയായ ഐശ്വര്യ പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ജനറൽ കോച്ചിലെ വിൻഡോ സീറ്റിലിരിക്കവെയാണ് പുറത്തുനിന്നും കല്ലേറുണ്ടായത്. കീഴ്ത്താടിയെല്ലിനും പല്ലിനും ഗുരുതരമായി പരുക്കേറ്റു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും യുവതിക്ക് ഇപ്പോഴും ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഐശ്വര്യ യാത്ര ചെയ്ത ട്രെയിനിന് തൊട്ടുമുമ്പ് ഇതേ പാതയിലൂടെ കടന്നുപോയ വന്ദേഭാരത് എക്‌സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നതായി പൊലിസ് അറിയിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സമാനമായ രീതിയിൽ ട്രെയിനുകൾക്ക് നേരെ ആക്രമണം പതിവാകുന്നതിൽ യാത്രക്കാർക്കിടയിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.
ദിവസങ്ങൾ നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് പൊലിസ് പ്രതിയെ വലയിലാക്കിയത്. റെയിൽവേ സുരക്ഷാ വിഭാഗവും പ്രാദേശിക പൊലിസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
A young man named Krishnakumar was remanded in custody for pelting stones at the Alappuzha-Kannur Executive Express in Kozhikode, which left a college student seriously injured. The victim, Aishwarya, sustained severe injuries to her jaw and teeth and is currently unable to eat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."