'നാട് കണ്ട വലിയ ദുരന്തം, ചികിത്സയ്ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസ്സമാകരുത്'; തൃശ്ശൂർ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കെ.സി വേണുഗോപാൽ
തൃശ്ശൂർ: മുണ്ടത്തിക്കോട്ടെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കെ.സി വേണുഗോപാൽ സന്ദർശിച്ചു. നാട് കണ്ട വലിയ ദുരന്തങ്ങളിൽ ഒന്നാണിതെന്നും സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അടിയന്തര ചികിത്സ ഉറപ്പാക്കണം
പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ നിലവിലുണ്ടെങ്കിലും അത്തരം സാങ്കേതികത്വങ്ങൾ ചികിത്സയ്‌ക്കോ ധനസഹായത്തിനോ തടസ്സമാകേണ്ട കാര്യമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മരണസംഖ്യ ഉയരുന്നു; രക്ഷാപ്രവർത്തനം സങ്കീർണ്ണം
മുണ്ടത്തിക്കോട്ടെ പടക്ക നിർമ്മാണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഇതുവരെ 14 പേരുടെ മരണം സ്ഥിരീകരിച്ചു. 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ പത്തുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.തൃശ്ശൂർ പൂരത്തിനായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങളാണ് ഇവിടെ നിർമ്മിച്ചിരുന്നത്.അഞ്ച് താൽക്കാലിക പുരകളിലായി നടന്ന നിർമ്മാണത്തിനിടെ ഒന്നിന് പുറകെ ഒന്നായി അഞ്ച് പുരകളും പൊട്ടിത്തെറിച്ചു.
പ്രദേശത്ത് ഇപ്പോഴും പുകയും അവശിഷ്ടങ്ങളും നിറഞ്ഞ നിലയിലാണ്. സ്ഫോടക വസ്തുക്കൾ പൂർണ്ണമായും നിർവീര്യമാക്കാത്തതിനാൽ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി നേരിടുന്നുണ്ട്. സ്ഫോടന സമയത്ത് എത്ര തൊഴിലാളികൾ ഉണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. പലരും സ്ഫോടനത്തിന്റെ ആഘാതത്തിൽ ചിതറിത്തെറിച്ച നിലയിലായതിനാൽ ശരീരഭാഗങ്ങൾ സമീപത്തെ പാടത്തുനിന്നാണ് കണ്ടെടുത്തത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് ക്രമീകരണങ്ങളിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."