തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: 'ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാർ, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിലെ സങ്കീർണ്ണത പരിഗണിച്ച് പ്രോട്ടോക്കോൾ പ്രകാരം എല്ലാവരുടെയും ഡിഎൻഎ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
പരിശോധനയ്ക്ക് വിദഗ്ധ സംഘമെത്തും
മൃതദേഹങ്ങൾ ചിതറിത്തെറിച്ച നിലയിലായതിനാൽ ശാസ്ത്രീയമായ തിരിച്ചറിയൽ അനിവാര്യമാണ്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിൽ നിന്നുള്ള വിദഗ്ധർ എത്തി സാമ്പിളുകൾ ശേഖരിക്കും. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം.
ചികിത്സാ സൗകര്യങ്ങൾ ഇങ്ങനെ:
നിലവിൽ 13 പേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഇതിൽ 10 പേർ ഐസിയുവിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്, രണ്ട് പേർ വെന്റിലേറ്ററിലുമാണ്.
ഒരു രോഗിക്ക് കുറഞ്ഞത് മൂന്ന് ഡോക്ടർമാരുടെയെങ്കിലും സേവനം ഉറപ്പാക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ. മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തിയിട്ടുണ്ട്.സ്ഫോടന സ്ഥലത്തുനിന്ന് 7 മൃതദേഹങ്ങളും 9 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. ഇതിൽ രണ്ട് പേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി.
8 പേരെ തിരിച്ചറിഞ്ഞു
സ്ഫോടനത്തിൽ മരിച്ചവരിൽ എട്ടുപേരെ തിരിച്ചറിഞ്ഞതായാണ് ഏറ്റവും പുതിയ വിവരം. പഴയന്നൂർ സ്വദേശി സുദർശൻ (54), കുമരനല്ലൂർ സ്വദേശി വാസുദേവൻ (54), കുണ്ടന്നൂർ സ്വദേശി സുവിൻ (40), വിഷ്ണു, വിജീഷ് എന്നിവരാണ് തിരിച്ചറിയപ്പെട്ടവർ.
അപകട സ്ഥലത്തെ ഇന്നത്തെ പരിശോധനകൾ പൂർത്തിയായി. സ്ഫോടക വസ്തുക്കൾ പൂർണ്ണമായും നിർവീര്യമാക്കാത്തതും പുകയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. നാളെ രാവിലെ ഫയർഫോഴ്‌സും പോലീസും വീണ്ടും തിരച്ചിൽ പുനരാരംഭിക്കും. തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന അഞ്ച് പുരകളിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ 13 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."