ടാക്സിയിൽ മറന്നുവെച്ച പാസ്‌പോർട്ടും ഐഫോണും നാല് മണിക്കൂറിനുള്ളിൽ കണ്ടുപിടിച്ച് ദുബൈ പൊലിസ്; അനുഭവം പങ്കുവെച്ച് വിനോദസഞ്ചാരി
ദുബൈ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന ദുബൈയുടെ ഖ്യാതി ശരിവെക്കുന്ന മറ്റൊരു സംഭവം കൂടി ശ്രദ്ധേയമാകുന്നു. ദുബൈ ഫ്രെയിം സന്ദർശിക്കാനെത്തിയ അർജന്റീനിയൻ വിനോദസഞ്ചാരി ഫെഡറിക്കോ മക്കെയ്ക്കാണ് ടാക്സിയിൽ നഷ്ടപ്പെട്ട തന്റെ വിലപ്പെട്ട രേഖകളും വസ്തുക്കളും വെറും നാല് മണിക്കൂറിനുള്ളിൽ തിരികെ ലഭിച്ചത്. ദുബൈ പൊലിസിന്റെ അതിവേഗത്തിലുള്ള ഇടപെടലാണ് വിനോദസഞ്ചാരിക്ക് തുണയായത്.
ദുബൈ ഫ്രെയിം സന്ദർശിച്ച ശേഷം ടാക്സിയിൽ മടങ്ങിയ ഫെഡറിക്കോ തന്റെ ബാഗ് വാഹനത്തിൽ മറന്നുവെക്കുകയായിരുന്നു. രണ്ട് പാസ്‌പോർട്ടുകൾ, ഒരു ഐഫോൺ, പവർ ബാങ്ക്, പണം എന്നിവയായിരുന്നു ബാഗിലുണ്ടായിരുന്നത്. വിദേശമണ്ണിൽ വെച്ച് പാസ്‌പോർട്ടും ഫോണും നഷ്ടപ്പെട്ടത് തന്നെ വലിയ സമ്മർദ്ദത്തിലാക്കിയെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ദുബൈ പൊലിസ് ഉദ്യോഗസ്ഥർ രംഗത്തിറങ്ങി. ദുബൈ ഫ്രെയിം പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വിനോദസഞ്ചാരി സഞ്ചരിച്ച ടാക്സി കണ്ടെത്തിയ പൊലിസ്, സ്മാർട്ട് സംവിധാനങ്ങൾ വഴി ഡ്രൈവറെ തിരിച്ചറിയുകയും ഉടൻ തന്നെ ബന്ധപ്പെടുകയും ചെയ്തു. കാര്യക്ഷമമായ ഏകോപനത്തിലൂടെ, പരാതി നൽകി ഏകദേശം നാല് മണിക്കൂറിനുള്ളിൽ തന്നെ നഷ്ടപ്പെട്ട ബാഗ് സുരക്ഷിതമായി ഉടമയുടെ കൈകളിൽ എത്തിക്കാൻ പൊലിസിന് സാധിച്ചു.
ദുബൈ പൊലിസിന്റെ കാര്യക്ഷമതയെ പ്രശംസിച്ചുകൊണ്ട് ഫെഡറിക്കോ കുറിച്ച വാക്കുകൾ ഇതിനോടകം തന്നെ വൈറലാണ്. "എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം ദുബൈ തന്നെയാണെന്ന് അവർ തെളിയിച്ചിരിക്കുന്നു. ഈ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല," അദ്ദേഹം പറഞ്ഞു.
നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ മികവും ഗതാഗത ശൃംഖലയുടെ കൃത്യതയും ഇത്തരം സംഭവങ്ങളിലൂടെ വീണ്ടും തെളിയുകയാണെന്ന് ദുബൈ സിവിലിറ്റി കമ്മിറ്റി പ്രതികരിച്ചു. മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളെക്കുറിച്ച് മാധ്യമങ്ങൾ എന്ത് പറഞ്ഞാലും സുരക്ഷയുടെ കാര്യത്തിൽ ദുബൈ മാതൃകയാണെന്ന് ഫെഡറിക്കോ തന്റെ പോസ്റ്റിലൂടെ ലോകത്തോട് വിളിച്ചുപറയുന്നു.
dubai police quickly recovered a tourist’s lost passport and iphone left in a taxi within four hours. the incident highlights the efficiency of dubai’s security system and reinforces the city’s reputation for safety and reliable public services for residents and visitors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."