'മാതൃരാജ്യത്തോടുള്ള വഞ്ചന വെച്ചുപൊറുപ്പിക്കില്ല'; ഭീകരവാദികൾക്കെതിരെ കർശന നിലപാടുമായി യുഎഇ ഫെഡറൽ കൗൺസിൽ
അബുദബി: യുഎഇയുടെ ദേശീയ ഐക്യം തകർക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണ ഗൂഢാലോചനയെ ശക്തമായി അപലപിച്ച് ഫെഡറൽ നാഷണൽ കൗൺസിൽ (FNC). രാജ്യത്തിന്റെ സുരക്ഷാ ഏജൻസികൾ അടുത്തിടെ തകർത്ത തീവ്രവാദ ശൃംഖലയുടെ പ്രവർത്തനങ്ങളെ 'മാതൃരാജ്യത്തോടുള്ള വഞ്ചന' എന്നാണ് കൗൺസിൽ വിശേഷിപ്പിച്ചത്.
അബുദബിയിൽ നടന്ന എഫ്‌എൻസി സെഷനിൽ സ്പീക്കർ സഖർ ഘോബാഷാണ് സഭയുടെ നിലപാട് വ്യക്തമാക്കിയത്. നീതിയിലും മനുഷ്യ അന്തസ്സിലും അധിഷ്ഠിതമായ യുഎഇയിൽ മാന്യമായ ജീവിതം നയിക്കാൻ അവസരം ലഭിച്ചവർ തന്നെ രാജ്യത്തെ ഒറ്റിക്കൊടുക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.
സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മാതൃകയായ യുഎഇയുടെ സുരക്ഷ തകർക്കാൻ ഒരു വ്യതിചലിച്ച പ്രത്യയശാസ്ത്രത്തെയോ ക്രിമിനൽ സംഘടനയെയോ അനുവദിക്കില്ലെന്ന് കൗൺസിൽ വ്യക്തമാക്കി. ഇത്തരം ഭീഷണികൾ യുഎഇ സമൂഹത്തിന്റെ ഐക്യം വർദ്ധിപ്പിക്കാനും രാജ്യത്തെ ഒറ്റിക്കൊടുക്കാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടാനുള്ള പൗരന്മാരുടെ ദൃഢനിശ്ചയം പുതുക്കാനും മാത്രമേ സഹായിക്കൂ എന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.
സുരക്ഷാ ഏജൻസികൾക്ക് അഭിനന്ദനം
ഏപ്രിൽ 20-നാണ് 27 വ്യക്തികൾ ഉൾപ്പെട്ട ഭീകരസംഘടനയെ യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി പിടികൂടിയ വിവരം പുറത്തുവിട്ടത്. ഗൂഢാലോചന കൃത്യസമയത്ത് കണ്ടെത്തി പരാജയപ്പെടുത്തിയ സുരക്ഷാ ഏജൻസികളുടെ ജാഗ്രതയെയും കാര്യക്ഷമതയെയും കൗൺസിൽ അഭിനന്ദിച്ചു. ഇത് യുഎഇയുടെ പ്രതിരോധശേഷിയുടെയും സ്ഥാപനങ്ങളുടെ കരുത്തിന്റെയും തെളിവാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
തീവ്രവാദത്തിന്റെയും അരാജകത്വത്തിന്റെയും വക്താക്കളിൽ നിന്ന് മുക്തമായി, മിതത്വത്തിന്റെ പാതയിൽ യുഎഇ എന്നും സംരക്ഷിത രാഷ്ട്രമായി തുടരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
uae federal national council has issued a strong warning against terrorism and acts of betrayal, reaffirming its commitment to national security. authorities emphasized strict action against offenders while reinforcing the country’s stance on stability, safety, and zero tolerance policies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."