റയൽ മാഡ്രിഡ് സൂപ്പർ താരം ഫുട്ബോളിൽ നിന്ന് ക്രിക്കറ്റ് പിച്ചിലേക്ക്; ബെല്ലിംഗ്ഹാം ഇനി ഇംഗ്ലീഷ് ക്രിക്കറ്റിലെ പുത്തൻ ഉടമ
മാഡ്രിഡ്: ലോക ഫുട്ബോളിലെ മിന്നും താരം ജൂഡ് ബെല്ലിംഗ്ഹാം ഇനി ക്രിക്കറ്റ് മൈതാനത്തും ഒരു കൈ നോക്കും. ഇംഗ്ലണ്ടിലെ പ്രശസ്തമായ 'ദ ഹണ്ട്രഡ്' (The Hundred) ക്രിക്കറ്റ് ടൂർണമെന്റിലെ ബർമിംഗ്ഹാം ഫീനിക്സ് ഫ്രാഞ്ചൈസിയുടെ ഓഹരികൾ സ്വന്തമാക്കിയാണ് ബെല്ലിംഗ്ഹാം ക്രിക്കറ്റ് മാനേജ്‌മെന്റിലേക്ക് പ്രവേശിച്ചത്. റയൽ മാഡ്രിഡ് താരം തന്നെ നേരിട്ട് ഈ വിവരം സ്ഥിരീകരിച്ചു.
ബർമിംഗ്ഹാം ഫീനിക്സിന്റെ 1.2 ശതമാനം ഓഹരികളാണ് 22-കാരനായ ബെല്ലിംഗ്ഹാം വാങ്ങിയത്. ഏകദേശം 10 ലക്ഷം പൗണ്ട് (ഏകദേശം 10.5 കോടി രൂപ) ആണ് ഈ നിക്ഷേപത്തിന്റെ മൂല്യം. വാർവിക്ഷയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബും അമേരിക്കൻ നിക്ഷേപ സ്ഥാപനമായ നൈറ്റ്ഹെഡ് ക്യാപിറ്റലും ചേർന്നാണ് ഈ ഫ്രാഞ്ചൈസിയുടെ ഭൂരിഭാഗം ഓഹരികളും കൈവശം വെച്ചിരിക്കുന്നത്.
ബെല്ലിംഗ്ഹാമിന്റെ ക്രിക്കറ്റ് ബന്ധം:
സ്റ്റോർബ്രിഡ്ജിൽ വളർന്ന ബെല്ലിംഗ്ഹാം കൗമാരപ്രായത്തിൽ ഹാഗ്ലി ക്രിക്കറ്റ് ക്ലബ്ബിനായി ജൂനിയർ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഫുട്ബോളിലെ തിരക്കുകൾക്കിടയിലും ക്രിക്കറ്റിനോടുള്ള ഇഷ്ടം താരം എന്നും കാത്തുസൂക്ഷിച്ചിരുന്നു."എനിക്ക് ബർമിംഗ്ഹാം നഗരത്തെ ഒരുപാട് ഇഷ്ടമാണ്. ഈ നഗരത്തോട് എനിക്ക് കടപ്പാടുണ്ട്. ക്രിക്കറ്റിൽ പങ്കാളിയാകാൻ അവസരം ലഭിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല," എന്ന് ബെല്ലിംഗ്ഹാം പറഞ്ഞു.
നിക്ഷേപത്തിന്റെ ലക്ഷ്യം:
വെറും സാമ്പത്തിക നിക്ഷേപം എന്നതിലുപരി, ബർമിംഗ്ഹാമിലെ കായിക മേഖലയുടെ വളർച്ചയും കുട്ടികളെ കായിക വിനോദങ്ങളിലേക്ക് ആകർഷിക്കുകയുമാണ് ബെല്ലിംഗ്ഹാമിന്റെ ലക്ഷ്യം. വാർവിക്ഷയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ കമ്മ്യൂണിറ്റി പ്രോജക്റ്റുകളിലും താരം സജീവമായി ഇടപെടും.
"ചില കുട്ടികൾക്ക് സ്പോർട്സിൽ പങ്കെടുക്കാൻ വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല. അത്തരത്തിലുള്ള കുട്ടികൾക്ക് മുൻപിൽ പുതിയ വഴികൾ തുറന്നുകൊടുക്കാൻ എന്റെ ഈ കൊച്ചു നിക്ഷേപം സഹായിക്കുമെന്ന് ഞാൻ കരുതുന്നു." എന്ന് ജൂഡ് ബെല്ലിംഗ്ഹാം കൂട്ടിചേർത്തു.
നിലവിൽ റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ അവിഭാജ്യ ഘടകമായ ബെല്ലിംഗ്ഹാം, ഫുട്ബോളിന് പുറമെ മറ്റൊരു കായിക വിനോദത്തിൽ കൂടി തന്റെ വ്യക്തിമുദ്ര പതിപ്പിക്കാനൊരുങ്ങുന്നത് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."