'പ്രസ്ഥാനത്തെ രക്ഷിക്കൂ, പാഷാണത്തെ പുറത്താക്കൂ'; ബി.ജെ.പി നേതാവിനെതിരെ തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു
കോഴിക്കോട്:വടകരയിൽ ബി.ജെ.പി നേതൃത്വത്തിനെതിരെ പരസ്യ കലാപവുമായി പ്രവർത്തകർ തെരുവിലേക്ക്. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്‌ക്കെതിരെയാണ് വടകരയിൽ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധമുയർത്തിയത്. "പ്രസ്ഥാനത്തിലെ പാഷാണം, പ്രസ്ഥാനത്തെ രക്ഷിക്കൂ" എന്ന മുദ്രാവാക്യമുയർത്തി പ്രകടനമായി എത്തിയ പ്രവർത്തകർ പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ജില്ലയിലെ പാർട്ടിയിൽ നിലനിന്നിരുന്ന തർക്കങ്ങളാണ് ഇപ്പോൾ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരിക്കുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ റിബൽ സ്ഥാനാർത്ഥികളെ നിർത്താൻ ഒരു വിഭാഗം തീരുമാനിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായത്.
പുറത്താക്കലും പ്രതിഷേധവും:
വടകരയിൽ നിന്ന് ശ്യാംരാജ് കുരിയാടിയും നാദാപുരത്ത് നിന്ന് കെ. പത്മകുമാറും പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ സ്വതന്ത്രരായി മത്സരിക്കാൻ പത്രിക നൽകിയിരുന്നു. ഇവർക്ക് ഒൻപതോളം മുതിർന്ന പ്രവർത്തകർ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ചും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോടെയും വിമതരെയും അവരെ പിന്തുണച്ചവരെയും ബി.ജെ.പി നോർത്ത് ജില്ലാ കമ്മിറ്റി പുറത്താക്കി. ശ്യാംരാജ് കുരിയാടി, വി.ടി. വിനീഷ്, എ.വി. ഗണേശൻ, കെ. പത്മകുമാർ, രവി മാസ്റ്റർ വെള്ളൂർ ഉൾപ്പെടെയുള്ളവരെയാണ് പുറത്താക്കിയത്.
അഴിമതി ആരോപണം നേരിടുന്നവരെയാണ് ഇത്തവണ പാർട്ടി സ്ഥാനാർത്ഥികളാക്കിയതെന്നും ചോദ്യം ചെയ്ത തങ്ങളെ ഇല്ലാതാക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും പുറത്താക്കപ്പെട്ട പ്രവർത്തകർ ആരോപിച്ചു.
ജില്ലാ പ്രസിഡന്റിന്റെ ഏകാധിപത്യപരമായ തീരുമാനങ്ങളാണ് പാർട്ടിയെ തകർക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വടകരയിലെ ഈ ആഭ്യന്തര കലഹം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ട് വിഹിതത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രാദേശിക നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."