പുറ്റിങ്ങൽ ദുരന്തം; സ്ഥിരം ജഡ്ജിയില്ല; വിചാരണ നീളുന്നു
കൊല്ലം: 110 പേരുടെ ജീവനെടുക്കുകയും 656 പേർക്ക് പരുക്കേൽക്കുകയും ചെയ്ത പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം പത്താണ്ടിലെത്തിയെങ്കിലും വിചാരണ നീളുന്നു. രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തിന്റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം ഹൈക്കോടതി കൊല്ലത്ത് പ്രത്യേക കോടതി സ്ഥാപിച്ചിരുന്നു. കൊല്ലം ടി.എം വർഗീസ് സ്മാരക ലൈബ്രറി ഹാളിലാണ് കോടതി പ്രവർത്തിക്കുന്നത്. എന്നാൽ കോടതി സ്ഥാപിച്ചെങ്കിലും സ്ഥിരം ജഡ്ജിയെ നിയമിച്ചില്ല. കൊല്ലം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജിക്കാണ് പ്രത്യേക കോടതിയുടെ താൽക്കാലിക ചുമതല. ശനിയാഴ്ചകളിൽ മാത്രമാണ് കേസ് പരിഗണിക്കുന്നത്.
ജില്ലാ ഭരണകൂടം വെടിക്കെട്ട് നിരോധിച്ചതായി അറിയിച്ചിട്ടും ലംഘിച്ച് ക്ഷേത്ര കമ്മിറ്റിക്കാരും കമ്പക്കാരും ചേർന്ന് നിയമ വിരുദ്ധമായി വെടിക്കെട്ട് നടത്തി എന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ, വെടിക്കെട്ട് ആശാന്മാർ, ഇവരുടെ തൊഴിലാളികൾ, കരിമരുന്നു കച്ചവടക്കാർ തുടങ്ങിയവർ ഉൾപ്പെടെ കേസിൽ 59 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 പേർ മരിച്ചു. ഒന്നും മൂന്നു മുതൽ ഒമ്പത് വരെയും 11 മുതൽ 16 വരെയും 18 മുതൽ 21 വരെയും പ്രതികൾക്കെതിരേ കൊലപാതകക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഒന്നു മുതൽ 15 വരെയുള്ള പ്രതികൾ ക്ഷേത്ര ഭരണസമിതി ഭാരവാഹികളാണ്. 16 മുതൽ 20 വരെയുള്ള പ്രതികൾ വെടിക്കെട്ടുകാരാണ്. 21 -ാം പ്രതി വെടിക്കെട്ടിന് നേതൃത്വം നൽകിയയാളാണ്. 22 മുതൽ 25 വരെയും 28 മുതൽ 41 വരെയും 41 മുതൽ 55 വരെയുമുള്ള പ്രതികൾ വെടിക്കെട്ടുകാരുടെ തൊഴിലാളികളുമാണ്. 57 മുതൽ 59 വരെയുള്ള പ്രതികൾ വെടിക്കെട്ടുകാർക്ക് സ്‌ഫോടക വസ്തുക്കൾ വിതരണം ചെയ്തവരുമാണ്. 1147 പേർ സാക്ഷികളായുണ്ട്. പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റുകളും ഇൻക്വസ്റ്റ് റിപ്പോർട്ടുകളും ഉൾപ്പെടെ 1611 രേഖകളും വെടിമരുന്നിന്റെ അവശിഷ്ടങ്ങൾ, വെടിക്കെട്ടിന് ഉപയോഗിച്ച സാമഗ്രികൾ ഉൾപ്പെടെ 376 തൊണ്ടി സാധനങ്ങളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."