കൈകൊട്ടിക്കളിയുടെ മറവിൽ ദളിത് പെൺകുട്ടിക്ക് പീഡനം; അമ്മയ്ക്ക് പിന്നാലെ മകനും പിടിയിൽ
കൊല്ലം: പുനലൂരിൽ കൈകൊട്ടിക്കളി സംഘത്തിലെ അംഗമായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. മണിയാർ എരിച്ചിക്കൽ സ്വദേശി ചിക്കുരാജിനെ (24) തമിഴ്നാട്ടിൽ നിന്നാണ് പുനലൂർ പൊലിസ് പിടികൂടിയത്. കേസിൽ രണ്ടാം പ്രതിയും ചിക്കുരാജിന്റെ അമ്മയുമായ മിനിയെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ചൈൽഡ് ലൈൻ ഇടപെടൽ; പീഡനം പുറംലോകമറിഞ്ഞത് ഇങ്ങനെ
കൈകൊട്ടിക്കളി ട്രൂപ്പ് കോർഡിനേറ്ററായ മിനി, തന്റെ സംഘത്തിലെ അംഗമായ പെൺകുട്ടിയെ 2025 നവംബറിലാണ് വീട്ടിലെത്തിച്ചത്. അവിടെ വച്ച് മിനിയുടെ മകൻ ചിക്കുരാജ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിന് ശേഷം പെൺകുട്ടിയെയും കുടുംബത്തെയും പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട അധ്യാപകർ കൗൺസിലിങ്ങ് നടത്തിയപ്പോഴാണ് ക്രൂരമായ പീഡന വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനെ വിവരമറിയിക്കുകയും പൊലിസിൽ പരാതി നൽകുകയുമായിരുന്നു.
ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൂട്ടുപ്രതിയായ അമ്മ മിനിയെ പൊലിസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതോടെ ഒളിവിൽ പോയ ചിക്കുരാജ് മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തിവരികയായിരുന്നു. പൊലിസിനെ വെട്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
പ്രതികൾക്കെതിരെ പോക്സോ (POCSO) നിയമപ്രകാരമുള്ള വകുപ്പുകളും,പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമവും(SC/ST Act),ബാലാവകാശ സംരക്ഷണ നിയമം എന്നി കേസുകളാണ് ചുമത്തിയിരിക്കുന്നത്.
പീഡനത്തിന് ഒത്താശ ചെയ്തതിനും വിവരം മറച്ചുവെച്ചതിനുമാണ് മിനിക്കെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ ചിക്കുരാജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."