ഗൾഫ് മേഖലയിൽ 'ആഭ്യന്തര യുദ്ധ' ഭീഷണി; സ്ലീപ്പർ സെല്ലുകൾക്കെതിരെ ജാഗ്രത വേണമെന്ന് ദുബൈ ഫോറത്തിൽ മുന്നറിയിപ്പ്
ദുബൈ: ഗൾഫ് രാജ്യങ്ങളുടെ സമാധാനവും സുരക്ഷിതത്വവും തകർക്കാൻ ലക്ഷ്യമിട്ട് അണിയറയിൽ പ്രവർത്തിക്കുന്ന 'സ്ലീപ്പർ സെല്ലുകളെ' കുറിച്ച് ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ മാധ്യമ വിദഗ്ധർ രംഗത്ത്. ദുബായ് പ്രസ് ക്ലബ് സംഘടിപ്പിച്ച വെർച്വൽ ചർച്ചയിലാണ് മേഖല നേരിടുന്ന ഈ വലിയ വെല്ലുവിളിയെക്കുറിച്ച് ആശങ്ക ഉയർന്നത്. ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇത്തരം രഹസ്യ ശൃംഖലകൾ ഗൾഫ് രാജ്യങ്ങൾക്കുള്ളിൽ ആഭ്യന്തര കലാപങ്ങൾക്ക് കോപ്പുകൂട്ടുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വർഷങ്ങളായി ഗൾഫ് രാഷ്ട്രങ്ങളുടെ സുരക്ഷാ കവചങ്ങളിൽ വിള്ളലുണ്ടാക്കാൻ ഈ ശൃംഖലകൾ ശ്രമിക്കുന്നുണ്ടെന്ന് ബഹ്‌റൈൻ മാധ്യമ പ്രവർത്തക സൗസൻ അൽ ഷാർ ചൂണ്ടിക്കാട്ടി. വെറുമൊരു നിരീക്ഷണത്തിനപ്പുറം, ഈ ഭീഷണിയെ വേരോടെ പിഴുതെറിയാൻ എല്ലാ ഗൾഫ് രാജ്യങ്ങളും ഒരേ മനസോടെ കർശനമായ തീരുമാനങ്ങൾ എടുക്കേണ്ട സമയം അതിക്രമിച്ചെന്നും അവർ പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ഒരേസമയം രണ്ട് യുദ്ധങ്ങളെ നേരിടുകയാണെന്നാണ് കുവൈത്ത് എഴുത്തുകാരൻ മുഹമ്മദ് അൽ മുല്ല വിശേഷിപ്പിച്ചത്. രാജ്യത്തിനകത്തുനിന്ന് സ്ലീപ്പർ സെല്ലുകൾ ഉയർത്തുന്ന ആഭ്യന്തര ഭീഷണിയാണ് ഒന്ന്. പുറത്തുനിന്നുള്ള നേരിട്ടുള്ള ആക്രമണങ്ങൾ രണ്ടാമത്തേത്. ഈ രണ്ട് വെല്ലുവിളികളെയും പ്രതിരോധിക്കാൻ 'ജോയിന്റ് ഗൾഫ് ഷീൽഡ്' (Joint Gulf Shield) എന്ന പേരിൽ ഒരു സംയുക്ത പ്രതിരോധ സേനയെ ശക്തിപ്പെടുത്തുന്നത് മേഖലയുടെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങൾ ഒരു പ്രതിരോധ കവചം
നുണപ്രചാരണങ്ങളെയും വിനാശകരമായ ആശയങ്ങളെയും നേരിടാൻ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് ചർച്ച വിലയിരുത്തി. കേവലം വാർത്തകൾ നൽകുന്നതിലുപരി, രാജ്യത്തിന്റെ സുരക്ഷ കാക്കുന്ന ഒരു പ്രതിരോധ സംവിധാനമായി മാധ്യമങ്ങൾ മാറണം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകൾ നിരോധിക്കാനുള്ള യുഎഇ പബ്ലിക് പ്രോസിക്യൂട്ടറുടെ നടപടിയെ വിദഗ്ധർ പ്രശംസിച്ചു.
ഗൾഫ് യുവാക്കളെ തെറ്റായ അജണ്ടകളിലേക്ക് ആകർഷിക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ട്. ഇത് തടയാൻ യുവാക്കൾക്കിടയിൽ രാജ്യസ്‌നേഹവും ഐക്യവും വളർത്തുന്ന രീതിയിലുള്ള മാധ്യമ ഇടപെടലുകൾ ഉണ്ടാകണമെന്നും ദുബൈ പ്രസ് ക്ലബ് ഫോറം ആവശ്യപ്പെട്ടു.
gulf region internal conflict warning raised at dubai forum highlights risks of sleeper cells and urges increased vigilance to ensure regional security and stability
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."