കോടീശ്വരന്‍മാര്‍ക്ക് ടിക്കറ്റ് വിറ്റ് ബിജെപിക്ക് എംപിമാരെ ഉണ്ടാക്കി കൊടുത്തു; ബിജെപിയുടെ 'എ' ടീമായി ആം ആദ്മി മാറി; വിമര്‍ശിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കൂറുമാറ്റ വിവാദം കത്തി നില്‍ക്കെ ആം ആദ്മി പാര്‍ട്ടിക്കെതിരായ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ്. ബിജെപിയില്‍ ലയിച്ച ഏഴ് ആംആദ്മി പാര്‍ട്ടി എംപിമാരുടെ രേഖയിലുള്ള സമ്പത്ത് കണക്കാക്കിയപ്പോള്‍ ഒരാളുടെ മാത്രം ശരാശരി ആസ്തി 818.5 കോടി രൂപയാണ്. കോടീശ്വരന്‍മാര്‍ക്ക് ടിക്കറ്റ് വിറ്റ് ബിജെപിക്ക് എംപിമാരെ ഉണ്ടക്കിയ പാര്‍ട്ടിയാണ് എഎപി എന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ തുറന്നടിച്ചു.
ആം ആദ്മി (സാധാരണക്കാരുടെ പാര്‍ട്ടി) എന്ന് മാറ്റി കോടീശ്വരന്‍മാരുടെ പാര്‍ട്ടി എന്നാക്കി മാറ്റണം. പഞ്ചാബില്‍ ഒരുകാലത്തും ഭരിക്കാന്‍ കഴിയാത്ത 6.6 ശതമാനം മാത്രം വോട്ട് ലഭിച്ച ബിജെപിക്ക് സംസ്ഥാനത്തിന്റെ 85.7 ശതമാനം പ്രാതിനിധ്യം രാജ്യസഭയില്‍ ഉണ്ടാക്കി കൊടുത്തു എന്നതാണ് ആപ് കോടീശ്വരന്‍മാര്‍ക്ക് ടിക്കറ്റ് വിറ്റതിന്റെ ആത്യന്തിക ഫലം. 2017ല്‍ കോണ്‍ഗ്രസ് വിട്ടുപോയ സുശീല്‍ ഗുപ്ത എന്ന കോടീശ്വരന് ഒരു മാസത്തിനുള്ളില്‍ കെജ് രിവാള്‍ രാജ്യസഭാ സീറ്റ് നല്‍കി. പ്രശാന്ത് ഭൂഷണിനും, യോഗേന്ദ്ര യാദവിനും, പ്രഫസര്‍ ആനന്ദ് കുമാറിനും, അശുതോഷിനും, കുമാര്‍ വിശ്വാസിനുമൊന്നും സീറ്റ് നല്‍കാതെയാണ് ആസ്തി നോക്കി ആം ആദ്മി പാര്‍ട്ടി ടിക്കറ്റ് വിറ്റത്.
സമ്പത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം രാജ്യസഭാ സീറ്റ് നല്‍കിയാല്‍ പഞ്ചാബിലെ എംപിമാരുടെ കാര്യത്തില്‍ സംഭവിച്ചത് ഇനിയും നടക്കും. പണം നല്‍കി ടിക്കറ്റ് നേടിയവരെ പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്താനാവില്ല. ഏഴ് എംപിമാര്‍ കൂടി പോയതോടെ ആംആദ്മി പാര്‍ട്ടി ബിജെപിയുടെ ബി പാര്‍ട്ടി എന്നിടത്ത് നിന്ന് എം പാര്‍ട്ടിയായി മാറി,' അജയ് മാക്കന്‍ പരിഹസിച്ചു.
അതേസമയം ബി.ജെ.പിയില്‍ ചേര്‍ന്ന ഏഴ് രാജ്യസഭാ എം.പിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി എ.എ.പി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.പിയുമായ സഞ്ജയ് സിങാണ് കത്ത് നല്‍കിയത്. എം.പിമാരുടെ നീക്കത്തിലൂടെ കൂറുമാറ്റ നിരോധന നിയമത്തിന്റെ വ്യക്തമായ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്ന് സഞ്ജയ് സിങ് വാര്‍ത്താസമ്മേളനത്തില്‍ അരോപിച്ചു.
കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന ഏഴ് പേരില്‍ ആറ് പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിങ്, രജീന്ദര്‍ ഗുപ്ത, വിക്രംജിത് സിങ് സാഹ്നി എന്നീ പഞ്ചാബിലെ രാജ്യസഭാംഗങ്ങളും ഡല്‍ഹിയില്‍ നിന്നുള്ള സ്വാതി മലിവാളുമാണ് ബി.ജെ.പിയിലെത്തിയത്.
അതേസമയം, എ.എ.പിയുടെ നീക്കം എത്രത്തോളം ഫലം കാണുമെന്നതില്‍ നിയമവിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ആകെ 10 രാജ്യസഭാ എം.പിമാരുള്ള എ.എ.പിയില്‍ നിന്ന് മൂന്നില്‍ രണ്ട് ഭാഗം പേരും (7 പേര്‍) ഒരുമിച്ചാണ് ബി.ജെ.പിയില്‍ ലയിച്ചത്. അതിനാല്‍ തന്നെ ഇവര്‍ക്കെതിരേ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നാണ് കരുതുന്നത്.
താൻ വളർത്തിയെടുത്ത പാർട്ടി അതിന്റെ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നാണ് രാഘവ് ഛദ്ദയുടെ ആരോപണം."ശരിയായ വ്യക്തി തെറ്റായ പാർട്ടിയിൽ അകപ്പെട്ടതുപോലെയാണ് എനിക്ക് തോന്നുന്നത്. രാജ്യതാത്പര്യത്തേക്കാൾ സ്വന്തം താത്പര്യങ്ങൾക്കാണ് എ.എ.പി ഇപ്പോൾ മുൻഗണന നൽകുന്നത്." രാഘവ് ഛദ്ദ ആരോപിച്ചു.
അടുത്തിടെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് ഛദ്ദയെ നീക്കിയത് പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."