വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യുവാവ് പുറത്തേക്ക് ചാടി; ചെന്നൈ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച
ചെന്നൈ: ഷാർജയിൽ നിന്നെത്തിയ വിമാനം ലാൻഡ് ചെയ്തതിന് തൊട്ടു പിന്നാലെ യാത്രക്കാരൻ എമർജൻസി എക്സിറ്റിലൂടെ പുറത്തേക്ക് ചാടി. ഇന്ന് പുലർച്ചെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഇതേത്തുടർന്ന് വിമാനത്താവളത്തിലെ പ്രധാന റൺവേ ഒന്നര മണിക്കൂറോളം അടച്ചിടേണ്ടി വന്നു.
ഷാർജയിൽ നിന്നുള്ള എയർ അറേബ്യ (G9-471) വിമാനം പുലർച്ചെ 3.23-നാണ് ചെന്നൈയിൽ ലാൻഡ് ചെയ്തത്. 3.25-ഓടെ വിമാനം റൺവേയിൽ നിന്ന് ടാക്സിവേയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ പുതുക്കോട്ട സ്വദേശിയായ മുഹമ്മദ് ഷെരീഫ് മുഹമ്മദ് നജ്മുദ്ദീൻ (29) പെട്ടെന്ന് എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടിയത്. വിമാനം പൂർണ്ണമായും നിശ്ചലമാകുന്നതിന് മുൻപായിരുന്നു ഇയാളുടെ സാഹസിക നീക്കം.
യാത്രക്കാരൻ റൺവേയ്ക്ക് സമീപത്തേക്ക് ചാടിയതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രധാന റൺവേ ഉടനടി അടച്ചു. ഇതോടെ വ്യോമഗതാഗതം താറുമാറായി. ലണ്ടനിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. അഹമ്മദാബാദ്, ദുബൈ, ദോഹ എന്നിവിടങ്ങളിലേക്കുള്ള അഞ്ചോളം വിമാനങ്ങൾ 40 മിനിറ്റോളം വൈകി. എയർ അറേബ്യയുടെ ഷാർജയിലേക്കുള്ള മടക്ക വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
സെക്കൻഡറി റൺവേ വഴി ചില വിമാനങ്ങൾ തിരിച്ചുവിട്ടതിനാൽ വലിയ തോതിലുള്ള യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ അധികൃതർക്ക് സാധിച്ചു. പുലർച്ചെ 4.35-ഓടെയാണ് പ്രധാന റൺവേ വീണ്ടും പ്രവർത്തനസജ്ജമായത്. "തന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാലാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് യുവാവ് പൊലിസിനോട് പറഞ്ഞത്."
പുറത്തേക്ക് ചാടിയ യുവാവിനെ എയർലൈൻ ജീവനക്കാർ ഉടൻ തന്നെ പിടികൂടി സുരക്ഷാ വിഭാഗത്തിന് കൈമാറി. തുടർന്ന് വിമാനത്താവളം പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മാനസിക അസ്വസ്ഥതയാണ് ഇത്തരമൊരു പ്രവർത്തിക്ക് കാരണമെന്നാണ് യുവാവിന്റെ പ്രാഥമിക മൊഴി. എങ്കിലും, അതീവ സുരക്ഷാ മേഖലയിൽ നടന്ന ഈ സംഭവത്തിൽ സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A 29-year-old passenger sparked chaos at Chennai International Airport early this morning by jumping out of an Air Arabia flight's emergency exit shortly after it landed from Sharjah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."