ബെംഗളൂരുവിൽ പൂജയുടെ പേരിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വ്യാജ ജ്യോത്സ്യനെതിരെ കേസെടുത്ത് പൊലിസ്
ബെംഗളൂരു: ബിസിനസ് അഭിവൃദ്ധിക്കായി പ്രത്യേക പൂജകൾ നടത്താമെന്ന് വിശ്വസിപ്പിച്ച് ബ്യൂട്ടീഷനെ പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത വ്യാജ ജ്യോത്സ്യനെതിരെ പൊലിസ് കേസെടുത്തു. കുംബൽഗോഡു സ്വദേശി ജെ. മോഹൻ കുമാർ (38) എന്നയാൾക്കെതിരെയാണ് ചെന്നമ്മനകെരെ അച്ചുക്കട്ട് പൊലിസ് കേസെടുത്തത്. 35-കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ വർഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. രാജാജിനഗറിലുള്ള യുവതിയുടെ ബ്യൂട്ടി അക്കാദമിയിൽ സഹോദരിയെ കോഴ്സിന് ചേർക്കാനെന്ന വ്യാജേനയാണ് മോഹൻ കുമാർ സമീപിച്ചത്. താൻ വലിയൊരു ജ്യോത്സ്യനും സിദ്ധനുമാണെന്ന് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. ബിസിനസ്സിലെ തടസ്സങ്ങൾ മാറാൻ പ്രത്യേക പൂജകൾ വേണമെന്ന് ഇയാൾ നിർദ്ദേശിച്ചു. പിന്നാലെ പൂജയുടെ ഭാഗമായി എന്ന വ്യാജേനെ മൈസൂരിലെയും രാമനഗരയിലെയും വിവിധ ക്ഷേത്രങ്ങളിൽ കൊണ്ടുപോയി യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചു.
ഫെബ്രുവരിയിൽ യുവതിയുടെ വീട്ടിലേക്ക് പ്രതിയെത്തുകയും, പ്രത്യേക വഴിപാടിന്റെ ഭാഗമാണെന്ന് പറഞ്ഞ് യുവതിയുടെ ഭർത്താവിനോടും മകനോടും അടുത്തുള്ള പാർക്കിലെ മരത്തിന് ചുറ്റും ഒരു മണിക്കൂർ വലംവെക്കാൻ ആവശ്യപ്പെട്ടു. ഇവർ വീട്ടിൽ നിന്നും പോയ സമയത്ത് അകത്തുകയറി പ്രതി യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ കുടുംബത്തെ കൂടോത്രം വഴി നശിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആത്മഹത്യാശ്രമത്തിന് പിന്നാലെ വെളിപ്പെടുത്തൽ
പ്രതിയുടെ ഭീഷണിയെത്തുടർന്ന് മാനസികമായി തകർന്ന യുവതി കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പീഡന വിവരം വീട്ടുകാരോട് തുറന്നുപറഞ്ഞത്. ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും ഇയാൾ യുവതിയിൽ നിന്ന് തട്ടിയെടുത്തതായും പരാതിയിലുണ്ട്. വഞ്ചന, ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലിസ്, നിലവിൽ ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
A Bengaluru police team has booked a 38-year-old fake astrologer, J. Mohan Kumar, for allegedly sexually assaulting a beautician and cheating her of lakhs of rupees. The accused gained the woman's trust by claiming he could solve her business troubles through special rituals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."