ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വ്യവസായ മേഖലയിലെ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്
ഫുജൈറ: യുഎഇയിലെ തന്ത്രപ്രധാനമായ ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിൽ (FOIZ) ആക്രമണം നടത്തി ഇറാൻ. ഇറാന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യൻ പ്രവാസികൾക്ക് പരുക്കേറ്റു. ഇന്ന് വൈകുന്നേരമാണ് മേഖലയെ നടുക്കിയ ആക്രമണമുണ്ടായത്. പരുക്കേറ്റ ഇന്ത്യക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന് ബദലായി പ്രവർത്തിക്കുന്ന പ്രധാന എണ്ണ പൈപ്പ് ലൈനുകളും തുറമുഖവും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം നടന്നത്. ഡ്രോൺ പതിച്ചതിനെത്തുടർന്നുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് സംഘം ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ നിയന്ത്രണവിധേയമാക്കി. മേഖലയിലെ പെട്രോളിയം സംഭരണശാലകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് അധികൃതർ വിലയിരുത്തി വരികയാണ്.
ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം യുഎഇയിൽ പരുക്കേറ്റ സിവിലിയന്മാരുടെ എണ്ണം 227 ആയി. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പത്തോളം പ്രവാസികൾ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. തിങ്കളാഴ്ച മാത്രം യുഎഇയെ ലക്ഷ്യമിട്ടെത്തിയ നാല് ക്രൂയിസ് മിസൈലുകളെ വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തിരുന്നു.
യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള കിംവദന്തികൾ വിശ്വസിക്കരുതെന്നും വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ഫുജൈറ മീഡിയ ഓഫീസ് അഭ്യർത്ഥിച്ചു.
three indian nationals were injured after a suspected iranian drone attack triggered a fire in an industrial area in fujairah, raising fresh security concerns in the uae.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."