പ്രണയ നൈരാശ്യത്തെ തുടർന്നുണ്ടായ തർക്കം; സുഹൃത്തിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു,19-കാരൻ അറസ്റ്റിൽ
കത്വ: പ്രണയ നൈരാശ്യത്തെ തുടർന്നുണ്ടായ തർക്കത്തിൽ സുഹൃത്തിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ 19-കാരൻ പിടിയിൽ. ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മെയ് 6-നാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. 18 വയസ്സുകാരനായ നകുൽ സിംഗാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പാർത്ഥ് വർമ്മ (സുമിത്) എന്ന യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയ തർക്കം
രാജ്ബാഗിനടുത്തുള്ള നകുൽ സിംഗിന്റെ വസതിയിൽ വെച്ചായിരുന്നു ആക്രമണം. ഒരു പെൺകുട്ടിയെ ചൊല്ലി സുഹൃത്തുക്കളായ ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായതായി പൊലിസ് പറയുന്നു. തർക്കം മൂർച്ഛിച്ചതോടെ പ്രകോപിതനായ പാർത്ഥ് വർമ്മ, മുറിയിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്ത് നകുലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. നകുൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
സാക്ഷിയായ സഹോദരനും ക്രൂരമർദ്ദനം
നകുലിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ഇളയ സഹോദരൻ നിഖിൽ സിംഗിനെയും (16) പ്രതി ക്രൂരമായി മർദ്ദിച്ചു. ദൃക്‌സാക്ഷിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം. നിലവിൽ ഗുരുതരമായി പരിക്കേറ്റ നിഖിൽ ജമ്മു എയിംസിൽ വെന്റിലേറ്ററിലാണ്.
അന്വേഷണത്തിൽ നിർണ്ണായകമായത് മൊബൈൽ ഫോൺ
കൊലപാതകത്തിന് ശേഷം നകുലിന്റെ ഐഫോണുമായിട്ടാണ് പ്രതി കടന്നുകളഞ്ഞത്. ഈ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ സാങ്കേതിക പരിശോധനയാണ് പ്രതിയെ കുടുക്കാൻ പൊലിസിനെ സഹായിച്ചത്.എസ്‌എസ്‌പി മോഹിത ശർമ്മയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ട്രാക്ക് ചെയ്തു.
പ്രതിയെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട നകുലിന്റെ ഫോണും കൊലപാതകത്തിന് ഉപയോഗിച്ച ബാറ്റും പൊലിസ് കണ്ടെടുത്തു.കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഫോറൻസിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും കത്വ സീനിയർ പൊലിസ് സൂപ്പർവൈസർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."