പിന്തുണയുണ്ടെന്ന് കെ.സി, ജനവികാരം പരിഗണിക്കണമെന്ന് വി.ഡി, മുതിർന്നത് താനെന്ന് ആർ.സി
ന്യൂഡൽഹി: കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും പാർട്ടി കീഴ് വഴക്കം പരിഗണിച്ചാൽ തനിക്കാണ് മുഖ്യമന്ത്രിപദവി ലഭിക്കേണ്ടതെന്നുമാണ് കെ.സി വേണുഗോപാലിന്റെ വാദം. കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുള്ളവർ സഭാകക്ഷി നേതാവാകുകയാണ് കീഴ് വഴക്കം. അത് ഇവിടെ തെറ്റിക്കാനാകില്ലെന്നും കെ.സി ഹൈക്കമാൻഡിന് മുന്നിൽ വാദിച്ചു. എന്നാൽ, എം.എൽ.എമാരുടെ പിന്തുണ കെ.സി ക്ക് കൂടുതൽ ലഭിക്കുന്നത് അദ്ദേഹം നിലവിൽ വഹിക്കുന്ന സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയെന്ന നിലയിലാണെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
കെ.സിയാണ് പാർട്ടിയിൽ ഭാവിയിൽ കാര്യങ്ങൾ തീരുമാനിക്കുകയെന്ന തെറ്റിദ്ധാരണ എം.എൽ.എമാരിലുണ്ടാക്കിയിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. അതിനാൽ, എം.എൽ.എമാരുടെ പിന്തുണ മാത്രം പരിഗണിക്കരുത്. ജനപിന്തുണ തനിക്കാണ്. ഘടക കക്ഷികളുടെ അഭിപ്രായം കൂടി പരിഗണിക്കണം. പ്രതിപക്ഷത്തെ 5 വർഷം നയിച്ചു. പാർട്ടിയെ വിജയത്തിലെത്തിച്ചു. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മറ്റു പദവികൾ വേണ്ടെന്നും കൂടിക്കാഴ്ചയിൽ നേതാക്കളെ സതീശൻ അറിയിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തയാളെ കൊണ്ടുവരുന്നതും ഉപതെരഞ്ഞെടുപ്പിന്റെ ഭാരം ജനങ്ങളിലുണ്ടാക്കുന്നതും ശരിയല്ലെന്നും വി.ഡി സതീശൻ അറിയിച്ചു. താൻ സീനിയറാണെന്നും പാർട്ടി പറഞ്ഞതനുസരിച്ച് മാറിനിന്നിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിപദവി നൽകിയതും താൻ അതിനെ അംഗീകരിച്ചതും അദ്ദേഹം സീനിയറാണെന്നത് കണക്കിലെടുത്താണ്. തനിക്കും ആ പരിഗണന വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശരീരഭാഷ പഠിച്ച് മാധ്യമപ്രവർത്തകർ
ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരെ കണ്ട നേതാക്കളുടെ ശരീരഭാഷയിൽ നിന്ന് ചർച്ചയുടെ ഗതി മനസിലാക്കാൻ ശ്രമിച്ച് മാധ്യമങ്ങൾ. ചർച്ച കഴിഞ്ഞ് മാധ്യമങ്ങളുടെ മുന്നിലെത്തിയ നേതാക്കളിൽ സണ്ണി ജോസഫ് ഒഴികെയുള്ള മൂന്ന് പേരുടെയും മുഖത്ത് സമ്മർദം വ്യക്തമായിരുന്നു.
കെ.സി വേണുഗോപാലിന്റെ മുഖത്തെ അതിയായ സമ്മർദവും പാർട്ടിയാണ് വലുതെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും ചർച്ച കെ.സി ഉദ്ദേശിച്ച വഴിയല്ല സഞ്ചരിക്കുന്നതെന്ന വ്യാഖ്യാനത്തിന് വഴിവച്ചു. ചെന്നിത്തലയും കടുത്ത സമ്മർദത്തോടെയാണ് മാധ്യമപ്രവർത്തകരെ കണ്ടത്. വി.ഡി സതീശന്റെ മുഖത്ത് താരതമ്യേന സമ്മർദം കുറവായിരുന്നു.
സതീശന് പിന്തുണയുമായി ഡൽഹിയിൽ പ്രവർത്തകർ
ഡൽഹിയിലെത്തിയ വി.ഡി സതീശന് പിന്തുണയുമായി യു.ഡി.എഫ് പ്രവർത്തകർ. പുലർച്ചെ 12.30 ഓടെയാണ് സതീശൻ ഡൽഹിയിലെത്തിയത്. മുദ്രാവാക്യം വിളികളുമായി കേരളാ ഹൗസിന് മുന്നിൽ ഡൽഹിയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾ അടക്കമുള്ളവർ സ്വീകരിക്കാൻ കാത്തിരിക്കുന്നുണ്ടായിരുന്നു. സതീശനായി മുദ്രാവാക്യം വിളിച്ച് അദ്ദേഹത്തെ എടുത്തുയർത്തിയും പ്രവർത്തകർ ആഹ്ലാദം പങ്കിട്ടു. പിന്നാലെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് കേരളാ ഹൗസിലെത്തിയതോടെ ആഹ്ലാദം പ്രതിഷേധമായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."