നിബന്ധനകളോടെ ഇറാൻ ലോകകപ്പിന്; ആതിഥേയർക്ക് മുന്നിൽ 'പത്ത് കല്പനകൾ' വെച്ച് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ
ടോറോണ്ടോ: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരണം നടത്തി. എന്നാൽ ലോകകപ്പിന് പന്തുരുളാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആതിഥേയ രാജ്യങ്ങളായ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവർക്ക് മുന്നിൽ കടുത്ത നിബന്ധനകളാണ് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ വെച്ചിരിക്കുന്നത്.
Iran's football federation said on Saturday the country "definitely" would participate in the 2026 FIFA World Cup.⚽
— ABC SPORT (@abcsport) May 10, 2026
However, they insisted that tournament hosts — the United States, Canada and Mexico — consider Tehran's concerns around the team's travel and how it will be…
മുഖ്യ നിബന്ധനകൾ ഇവയാണ്:
ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് വ്യക്തമാക്കിയ പത്ത് പ്രധാന ആവശ്യങ്ങളിൽ ചിലത് ഇവയാണ്.
- ടീം അംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും യാതൊരു തടസ്സവുമില്ലാതെ വിസ ലഭ്യമാക്കുക.
- ഇറാൻ ദേശീയ പതാകയ്ക്കും ദേശീയ ഗാനത്തിനും മത്സരത്തിലുടനീളം അർഹമായ ബഹുമാനം ഉറപ്പാക്കുക.
- എയർപോർട്ടുകൾ, ഹോട്ടലുകൾ, സ്റ്റേഡിയങ്ങളിലേക്കുള്ള യാത്രാമധ്യേ എന്നിവിടങ്ങളിൽ താരങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഏർപ്പെടുത്തുക.
സംഘർഷങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ
2026 ഫെബ്രുവരിയിൽ അമേരിക്കയും ഇസ്റാഈലും നടത്തിയ സൈനിക നീക്കങ്ങളെത്തുടർന്നുണ്ടായ നയതന്ത്ര പ്രതിസന്ധിയാണ് ഇറാന്റെ പങ്കാളിത്തം നേരത്തെ ചോദ്യചിഹ്നത്തിലാക്കിയത്. കൂടാതെ, കാനഡയിൽ നടന്ന ഫിഫ കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ മെഹ്ദി താജിന് പ്രവേശനാനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ഐ.ആർ.ജി.സി (IRGC) എന്ന സംഘടനയുമായുള്ള ബന്ധം ആരോപിച്ചായിരുന്നു കാനഡയുടെ ഈ നടപടി. ഇതിൽ പ്രതിഷേധിച്ച് ഇറാനിയൻ സംഘം അന്ന് കോൺഗ്രസ് ബഹിഷ്കരിച്ചിരുന്നു.

"ഞങ്ങളുടെ സംസ്കാരത്തിലും വിശ്വാസത്തിലും വിട്ടുവീഴ്ചയില്ലാതെ തന്നെ ലോകകപ്പിൽ കളിക്കും. എന്നാൽ ആതിഥേയ മര്യാദ ലംഘിച്ചാൽ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ തന്നെ ഞങ്ങൾ മറുപടി നൽകും," എന്ന് ഫെഡറേഷൻ തങ്ങളുടെ വെബ്സൈറ്റിൽ വ്യക്തമാക്കി.
പ്രതികരണവുമായി അമേരിക്കയും ഫിഫയും
ഇറാൻ താരങ്ങളെ സ്വാഗതം ചെയ്യുന്നതായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചെങ്കിലും, ഐ.ആർ.ജി.സി ബന്ധമുള്ളവർക്ക് വിലക്ക് തുടരുമെന്ന സൂചന അദ്ദേഹം നൽകി. അതേസമയം, ഇറാൻ ലോകകപ്പിൽ കളിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ആവർത്തിച്ചു.
ഗ്രൂപ്പ് ജി (Group G):
ലോകകപ്പിൽ ന്യൂസിലാൻഡ്, ബെൽജിയം, ഈജിപ്ത് എന്നിവർക്കൊപ്പമാണ് ഇറാന്റെ സ്ഥാനം. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ഫുട്ബോൾ മാമാങ്കം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."