കേരള മുഖ്യമന്ത്രി ആരാകും? നിർണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ; അതൃപ്തി പരസ്യമാക്കി സതീശൻ ക്യാമ്പ്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം വന്ന് ഏഴുദിവസം പിന്നിട്ടിട്ടും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഉത്തരം നൽകാനാകാതെ കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമമിടാൻ ഹൈക്കമാൻഡ് ഇന്ന് അന്തിമ ചർച്ചകൾ നടത്തും. നിർണായക യോഗം ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടക്കും. മുൻ കെപിസിസി അധ്യക്ഷന്മാർക്കും വർക്കിങ് പ്രസിഡന്റുമാർക്കും പുറമെ മുതിർന്ന നേതാക്കളെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ, വർക്കിങ് പ്രസിഡന്റുമാരെ ചർച്ചയിൽ പങ്കാളികളാക്കുന്നതിൽ വി.ഡി. സതീശൻ ക്യാമ്പ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കുന്ന വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരുമായി ശനിയാഴ്ച ഹൈക്കമാൻഡ് ചർച്ച നടത്തിയിരുന്നു. തുടർന്ന് തീരുമാനം പ്രഖ്യാപിക്കാൻ മാത്രമാണ് ബാക്കിയുള്ളതെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാൽ വി.ഡി സതീശനായി കേരളത്തിൽ ജനവികാരം ശക്തിപ്പെടുകയും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും പിൻമാറാൻ തയാറാവാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഹൈക്കമാൻഡ്.
സോണിയ ഗാന്ധിയുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും നടത്തിയ ആശയവിനിമയത്തിനുശേഷമാണ് മുതിർന്ന നേതാക്കളെ വിളിപ്പിക്കാൻ തീരുമാനിച്ചത്. മുതിർന്ന നേതാവ് എ.കെ ആന്റണി, വയനാട്ടിൽനിന്നുള്ള ജനപ്രതിനിധി കൂടിയായ പ്രിയങ്ക ഗാന്ധി എന്നിവരുമായും രാഹുൽ ഗാന്ധി വിഷയം ചർച്ച ചെയ്തു.
സംസ്ഥാനത്ത് സതീശന് അനുകൂമായ ജനവികാരം പ്രിയങ്കാ ഗാന്ധി ചർച്ചയിൽ ചൂണ്ടിക്കാട്ടിയതായാണ് റിപ്പോർട്ട്. മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ അഭിപ്രായം തേടുകയും അവർ അഭിപ്രായം അറിയിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് തീരുമാനം മറിച്ചായാൽ അക്കാര്യം തങ്ങളെ അറിയിക്കാനും അപ്പോൾ വിഷയം തങ്ങൾ ചർച്ച ചെയ്തു നിലപാട് അറിയിക്കാമെന്നും മുസ് ലിം ലീഗ് അറിയിച്ചതായാണ് വിവരം. ഘടകകക്ഷി നേതാക്കളുമായി ഫോണിലായിരിക്കും തുടർന്ന് സംസാരിക്കുക. എ.കെ ആന്റണി അടക്കം മുതിർന്ന നേതാക്കളുടെ അഭിപ്രായം വീണ്ടും തേടും
ജനവികാരം അട്ടിമറിക്കാനുള്ള നീക്കമാണ് ഡൽഹിയിൽ നടക്കുന്നതെന്നാണ് വി.ഡി. സതീശനെ പിന്തുണയ്ക്കുന്നവരുടെ ആരോപണം. കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വർക്കിങ് പ്രസിഡന്റുമാരെ ചർച്ചയ്ക്ക് വിളിച്ചത് വഴി ഹൈക്കമാൻഡ് തീരുമാനം അടിച്ചേൽപ്പിക്കാനാണോ എന്ന സംശയവും സതീശൻ ക്യാമ്പ് ഉന്നയിച്ചു. ഹൈക്കമാൻഡ് മുൻകൂട്ടി തീരുമാനിച്ച പേര് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി, എല്ലാവരുമായും ചർച്ച ചെയ്തു എന്ന വരുത്തിത്തീർക്കാനുള്ള നീക്കമാണ് ഇതെന്ന് സതീശൻ ക്യാമ്പ് ആരോപിക്കുന്നു.
മുൻ കെപിസിസി അധ്യക്ഷന്മാരായ വി.എം. സുധീരൻ, കെ. മുരളീധരൻ, എം.എം. ഹസൻ, കെ. സുധാകരൻ എന്നിവർക്ക് പുറമെ വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ എന്നിവരും തിരുവഞ്ചൂർ രാധാകൃഷ്ണനും ചർച്ചകളിൽ പങ്കെടുക്കും. എന്നാൽ, നേതൃത്വത്തിന്റെ നടപടികളിൽ പ്രതിഷേധിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലെത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ജനഹിതം കണക്കിലെടുത്തായിരിക്കും പ്രഖ്യാപനം ഉണ്ടാവുക. മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഇന്നും നാളെയുമായി അന്തിമ തീരുമാനമുണ്ടാകും എന്ന് കെ. മുരളീധരൻ പറഞ്ഞു.
The Congress leadership in New Delhi has entered the final stage of deciding Kerala's next Chief Minister. To resolve the ongoing deadlock between V.D. Satheesan, K.C. Venugopal, and Ramesh Chennithala, the party has summoned former KPCC presidents and current working presidents for consultations today.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."