'ഗ്രൂപ്പ് കളി തൃക്കരിപ്പൂരിൽ വേണ്ട'; കെ.സി പക്ഷത്തോടുള്ള അടുപ്പത്തിൽ സന്ദീപ് വാര്യർക്കെതിരെ യുഡിഎഫ് പ്രവർത്തകർ
തൃക്കരിപ്പൂർ: കോൺഗ്രസ് നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി വേണുഗോപാലിനെ പിന്തുണച്ച സന്ദീപ് വാര്യർക്കെതിരെ തൃക്കരിപ്പൂർ മണ്ഡലത്തിൽ പ്രതിഷേധം. സന്ദീപ് വാര്യർ കെ.സി പക്ഷത്തെ പിന്തുണയ്ക്കുന്ന ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നതോടെയാണ് യുഡിഎഫ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തകർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. പ്രതിഷേധം നിയന്ത്രണാതീതമായതോടെ മണ്ഡലം യുഡിഎഫ് ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ പിരിച്ചുവിട്ടു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയ കെ.സി വേണുഗോപാലിനോട് സന്ദീപ് നന്ദി കാണിക്കുമ്പോൾ, തകർന്ന് തരിപ്പണമായ യുഡിഎഫിനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയ വി.ഡി സതീശൻ എന്ന നേതാവിനോട് തങ്ങൾക്കും കടപ്പാടുണ്ടെന്ന് പ്രവർത്തകർ തുറന്നടിച്ചു.
സന്ദീപ് വാര്യർ മത്സരിച്ചത് കോൺഗ്രസ് സ്ഥാനാർഥിയായിട്ടാണെന്നും അല്ലാതെ കെ.സിയുടെ വ്യക്തിപരമായ സ്ഥാനാർഥിയായല്ലെന്നും പ്രവർത്തകർ ഓർമ്മിപ്പിച്ചു. "വിജയിച്ചതിന് ശേഷം ഗ്രൂപ്പ് കളിച്ച് അധികാരത്തിലേക്ക് എത്താൻ ഉളുപ്പില്ലേ?" എന്ന ചോദ്യമാണ് സന്ദീപ് വാര്യർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. കെ.സി വേണുഗോപാലിനെതിരെ വളഞ്ഞ വഴിയിലൂടെ നേതൃത്വം ഏറ്റെടുക്കാൻ നോക്കുന്നവൻ എന്ന രീതിയിലുള്ള കടുത്ത പ്രയോഗങ്ങളും ഗ്രൂപ്പുകളിൽ നിറഞ്ഞു.
പ്രതിഷേധം കനത്തതോടെ ചർച്ചകൾ ഒഴിവാക്കാൻ ഗ്രൂപ്പ് അഡ്മിൻ ഗ്രൂപ്പ് തന്നെ പിരിച്ചുവിടുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണ് ഗ്രൂപ്പ് പിരിച്ചുവിട്ടതെന്നാണ് ഔദ്യോഗികമായി നൽകുന്ന വിശദീകരണം. ഈ വിശദീകരണം തൃപ്തികരമല്ലെന്നും സന്ദീപ് വാര്യർ വോട്ടർമാരുടെ രോഷം തിരിച്ചറിയണമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
UDF workers in Trikaripur have launched a sharp protest against Sandeep Variyer following reports of his close ties with the K.C. Venugopal faction. The backlash intensified in local WhatsApp groups, where workers reminded Variyer that he contested as a Congress candidate, not as a representative of a specific group.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."