മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കും, ഘടകകക്ഷികൾക്ക് വലിയ പങ്കില്ല; നിലപാട് വ്യക്തമാക്കി എം.എം. ഹസൻ
ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവിനെയും തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾക്ക് വലിയ പങ്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ. കോൺഗ്രസ് നേതാവ് ആരാകണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസത്തിൽ മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കിടയിൽ അതൃപ്തിയുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകിയാണ് ഹസന്റെ ഈ പ്രതികരണം. ഘടകകക്ഷികളോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്, അവർക്കത് പറയാം. എന്നാൽ നേതാവിനെ നിശ്ചയിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഹൈക്കമാൻഡ് തീരുമാനമാണ് അന്തിമം എന്നും ഹസൻ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ നേതാവിനെ തീരുമാനിക്കുന്നത് സ്വാഭാവികമായ നടപടിക്രമമാണ്. ഇപ്പോൾ വൈകി എന്ന് പറയാനാകില്ല, എങ്കിലും ഇനി ഒട്ടും വൈകാൻ പാടില്ല. മത്സരിക്കാത്ത ആളുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത് കോൺഗ്രസ് ചരിത്രത്തിൽ മുമ്പും ഉണ്ടായിട്ടുണ്ട്. ഹൈക്കമാൻഡ് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും.
ഡൽഹിയിൽ നിർണായക ചർച്ചകൾ
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സി മുൻ പ്രസിഡന്റുമാരെയും മുതിർന്ന നേതാക്കളെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് രാവിലെ 11.30-ഓടെ എ.ഐ.സി.സി ആസ്ഥാനത്ത് നിർണായക ചർച്ചകൾ ആരംഭിച്ചു.
വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, കെ. സുധാകരൻ എന്നിവർക്ക് പുറമെ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽ കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. കേവലം എം.എൽ.എമാരുടെ എണ്ണം മാത്രം നോക്കാതെ, മുതിർന്ന നേതാക്കളുടെ കൂടി അഭിപ്രായം തേടുന്നത് വഴി എല്ലാ വശങ്ങളും പരിശോധിക്കാനാണ് ഹൈക്കമാൻഡ് നീക്കം.
നേരത്തെ, കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴൽനാടന്റെ പ്രസ്താവന മുന്നണിക്കുള്ളിൽ വലിയ വാക്പോരിന് വഴിതുറന്നിരുന്നു. കുഴൽനാടനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയതും ചർച്ചയായി.
അതേസമയം, ജനവിധി വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഭരണത്തലവനെ പ്രഖ്യാപിക്കാത്തതിൽ മുസ്‌ലിം ലീഗ് കടുത്ത പ്രതിഷേധത്തിലാണ്. ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പരസ്യമായി തന്നെ ഈ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സോണിയ ഗാന്ധി എ.കെ. ആന്റണിയുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്. ഘടകകക്ഷി നേതാക്കളുമായി ഫോണിലൂടെ സംസാരിച്ച ശേഷം പ്രഖ്യാപനം ഇന്നു വൈകീട്ടോ നാളെയോ ഉണ്ടായേക്കും.
Former Kerala Pradesh Congress Committee (KPCC) President and senior leader M.M. Hassan has asserted that the final decision regarding the next Chief Minister of Kerala rests solely with the Congress High Command.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."