'ഇനി ആ നീല ജേഴ്‌സിയെക്കുറിച്ച് ചിന്തിക്കുന്നില്ല'; തിരിച്ചുവരവ് വാർത്തകൾ തള്ളി ഭുവനേശ്വർ കുമാർ
റായ്പൂർ: ഐ.പി.എൽ 2026 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി വിക്കറ്റ് വേട്ട തുടരുമ്പോഴും, ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്ന് വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ. 2027 ഏകദിന ലോകകപ്പ് മുന്നിൽ നിൽക്കെ ഭുവി വീണ്ടും ഇന്ത്യൻ കുപ്പായമണിയുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നതിനിടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ആർ.സി.ബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഭുവിയുടെ പ്രതികരണം.
ലക്ഷ്യം മാറ്റിവെച്ചിട്ട് വർഷങ്ങളായി
ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുക എന്നത് തന്റെ ലക്ഷ്യമല്ലെന്ന് ഭുവി പറയുന്നു. "തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ വർഷങ്ങൾക്ക് മുമ്പ് നിർത്തിയതാണ്. അത്തരത്തിൽ ചിന്തിച്ചപ്പോഴൊന്നും എനിക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. ഇപ്പോൾ ലഭിക്കുന്ന വിക്കറ്റുകളിലും 200 മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതിലും ഞാൻ സംതൃപ്തനാണ്. വർഷങ്ങളായി കഠിനാധ്വാനം ചെയ്തതിന്റെ പ്രതിഫലമാണിതെന്ന് ഞാൻ കരുതുന്നു," താരം വ്യക്തമാക്കി. ക്രിക്കറ്റ് ജീവിതത്തിൽ നല്ല കാലവും മോശമായ കാലവും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ താൻ ഒന്നിനെയും വൈകാരികമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.പി.എല്ലിലെ വിക്കറ്റ് വേട്ടക്കാരൻ
ഈ സീസണിൽ ആർ.സി.ബിയുടെ കുതിപ്പിൽ നിർണ്ണായക പങ്കാണ് ഭുവനേശ്വർ കുമാർ വഹിക്കുന്നത്.11 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ വീഴ്ത്തിയ ഭുവി നിലവിൽ പർപ്പിൾ ക്യാപ് പോരാട്ടത്തിൽ ഒന്നാം സ്ഥാനത്താണ്.കുട്ടി ക്രിക്കറ്റിൽ (T20) 350 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ പേസർ എന്ന റെക്കോർഡ് ഈ സീസണിൽ ഭുവി സ്വന്തമാക്കി. സ്പിന്നർ യുസ്വേന്ദ്ര ചഹലിന് ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് അദ്ദേഹം.
മുംബൈയെ തകർത്ത് ആർ.സി.ബി ഒന്നാമത്
കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി ഭുവി തിളങ്ങിയിരുന്നു. റായ്പൂരിൽ നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ട് വിക്കറ്റിന് മുംബൈയെ തകർത്ത ബെംഗളൂരു, 14 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. മുംബൈ ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു മറികടക്കുകയായിരുന്നു.
മെയ് 13-ന് റായ്പൂരിൽ നടക്കുന്ന അടുത്ത മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ബെംഗളൂരു നേരിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."