പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്
പെഷവാർ: പാകിസ്താനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ലക്കി മർവാത്ത് ജില്ലയിലെ സരായി നൗറംഗ് മാർക്കറ്റിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മരിച്ചവരിൽ രണ്ട് ട്രാഫിക് പൊലിസുകാരും ഒരു സ്ത്രീയും ഉൾപ്പെടുന്നു.
മാർക്കറ്റിൽ നിർത്തിയിട്ടിരുന്ന ഒരു റിക്ഷയിൽ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കടകൾക്കും വാഹനങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. മാർക്കറ്റിൽ തിരക്കുള്ള സമയത്തായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ പരുക്കേറ്റ 33 പേരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്.
ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോയിന്റിന് സമീപമാണ് റിക്ഷ പാർക്ക് ചെയ്തിരുന്നത്. ഈ സാഹചര്യത്തിൽ പൊലിസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഭീകര സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്താൻ (ടിടിപി) ന് ആക്രമണത്തിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഫോടനത്തെ അപലപിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബന്നു ജില്ലയിലും പൊലിസിനെ ലക്ഷ്യമിട്ട് സമാനമായ ആക്രമണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."