പരീക്ഷാഫലം കാത്തുനിൽക്കാതെ അവർ യാത്രയായി; മങ്കടയെ കണ്ണീരിലാഴ്ത്തി ഇടിമിന്നൽ ദുരന്തം
മലപ്പുറം: മങ്കട വെള്ളിലയിൽ മിന്നലേറ്റു മരിച്ച നാലുപേരില്‍ രണ്ടുപേര്‍ ഹയര്‍ സെക്കന്‍ഡറിയിലെയും ഒരാള്‍ പത്താം തരത്തിലെയും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍. ഒന്നിച്ച് മലകയറിയ ഏഴുപേർക്കാണ് ഇന്നലെ വൈകീട്ട് മിന്നലേറ്റത്. അപകടത്തില്‍ മരിച്ച മുഹമ്മദ് സിയാദ് മങ്കട മങ്കട ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് ഈവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. സിയാദിനൊപ്പം മിന്നലേറ്റു മരിച്ച റഈസും ഇതേ സ്‌കൂളിലാണ് ഇത്തവണ പ്ലസ്ടു പൂര്‍ത്തിയാക്കിയത്. മലപ്പുറം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാര്‍ഥിയാണ് ദുരന്തത്തിനിരയായ മുഹമ്മദ് ബഹാസ്. പരീക്ഷാ ഫലം അടുത്തദിവസങ്ങളിലായി പ്രഖ്യാപിക്കാനിരിക്കെയാണ് ഇടിമിന്നലിൻ്റെ രൂപത്തിൽ ദുരന്തമെത്തുന്നത്. മരിച്ച ഫഹദ് ഇവരുടെ കൂട്ടുകാരനും പ്രദേശത്തെ കടയില്‍ ജോലിചെയ്തുവരികയുമായിരുന്നു. മരിച്ച രണ്ടുപേരുടെ സഹോദരങ്ങളാണ് പരുക്കേറ്റവരില്‍ രണ്ടുപേര്‍.
വാല്‍പ്പാറ അപകടത്തിന്റെ ഞട്ടൽ മാറുന്നതിന് മുന്‍പാണ് മലപ്പുറത്ത് നിന്ന് ഇടിമിന്നലിൻ്റെ രൂപത്തിൽ മറ്റൊരു ദുരന്ത വാർത്ത. കനത്ത വെയിലിന് ആശ്വാസമായി വേനല്‍മഴ ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിരുന്നു . വള്ളിലയിലെ മലയില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന വ്യൂപോയിന്റില്‍ കാറ്റുകൊള്ളാനെത്തിയതായിരുന്നു ഇവര്‍. വൈകീട്ടോടെയെത്തിയ മഴയ്ക്കൊപ്പാണ് ഇടിമിന്നലുണ്ടായത്. ഇവരുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തോട് ചേര്‍ന്നുള്ള മലയുടെ ഭാഗത്താണ് അപകടം നടന്നത്. ഇവർക്ക് ഏറെ പരിചയമുള്ള സ്ഥലവും കൂടിയാണിത്. അപകടത്തിന് പിന്നാലെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ദ്രുതഗതിയില്‍ മഞ്ചേരി മെഡി.കോളജ് ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. ആദ്യം ആറുപേരെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരിച്ച നാലുപേര്‍ക്ക് പുറമെ അപകടത്തില്‍ പരുക്കേറ്റ രണ്ടുപേരുള്‍പ്പെടെയായിരുന്നു ഇത്. പരുക്കേറ്റവരില്‍ നിന്നാണ് മറ്റൊരാള്‍ കൂടി സംഘത്തിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്നാണ് മലയില്‍ നിന്ന് പരുക്കേറ്റ മൂന്നാമത്തെയാളെ കണ്ടെത്തിയത്. നാടിനെ നടുക്കിയ ദുരന്തത്തില്‍ കൂടുതലായി ആരെങ്കിലും ഉണ്ടോയെന്നറിയാന്‍ രാത്രിയിലും പ്രദേശവാസികള്‍ മലയിലെത്തി തിരച്ചില്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."