കരുത്ത് തെളിയിച്ച് വിജയ്; തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ടി.വി.കെ സർക്കാർ
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ട് നേടി ജോസഫ് വിജയ് നയിക്കുന്ന ടി.വി.കെ സർക്കാർ. കൂറുമാറിയ 25 എഐഎഡിഎംകെ എം.എൽ.എമാർ 144 എംഎൽഎമാരുടെ പിന്തുണയാണ് ടിവികെ സർക്കാരിന് ലഭിച്ചത്.
അതേസമയം, പ്രധാന പ്രതിപക്ഷമായ ഡി.എം.കെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വിശ്വാസവോട്ടെടുപ്പിൽ തങ്ങൾ ഭാഗമാകില്ലെന്ന് ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ സഭയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. വിശ്വാസവോട്ട് നേടിയതോടെ ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം തമിഴ്‌നാട് രാഷ്ട്രീയത്തിൽ കൂടുതൽ ശക്തമായി ചുവടുറപ്പിക്കുകയാണ്.
ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടായിരുന്നു തമിഴ്നാട്ടിൽ ടിവികെ അധികാരമേറ്റത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് അഞ്ചുദിവസങ്ങള്‍ക്ക് ശേഷമാണ് ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി ലഭിച്ചത്. ഗവര്‍ണറുമായുണ്ടായ അസ്വാരാസ്യങ്ങളാണ് തമിഴ്‌നാടിനെ ഭരണപ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം ടിവികെക്ക് ഉണ്ടായിരുന്നില്ല. തുടർന്ന്, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് എന്നിവർ പിന്തുണച്ചതോടെയാണ് ടിവികെ എണ്ണം തികച്ചത്. ഇതോടെ 234 അംഗ നിയമസഭയില്‍ വിജയ്ക്ക് 120 പേരുടെ പിന്തുണ ഉറപ്പിക്കാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."