24 മണിക്കൂറിനിടെ മൂന്നുപേരെ വെടിവച്ചു കൊലപ്പെടുത്തി; പ്രതിയായ വിമുക്തഭടൻ പൊലിസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ലഖ്‌നൗ: ഉത്തർപ്രദേശിനെ നടുക്കിയ കൊലപാതക പരമ്പരയിലെ പ്രതിയായ മുൻ സൈനികൻ പൊലിസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ രണ്ട് ട്രെയിനുകളിലും ആശുപത്രിയിലുമായി മൂന്നുപേരെ വെടിവച്ചു കൊലപ്പെടുത്തിയ പഞ്ചാബ് സ്വദേശി ഗുർപ്രീത് സിങ് (45) ആണ് മരിച്ചത്. തെളിവെടുപ്പിനിടെ പൊലിസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ.
തിങ്കളാഴ്ച രാത്രി കുച്ഛ്മാൻ റെയിൽവേ സ്റ്റേഷനിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പൊലിസുകാരന്റെ തോക്ക് തട്ടിപ്പറിച്ച് ഗുർപ്രീത് സിങ് വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏറ്റുമുട്ടലിൽ രണ്ട് പൊലിസുകാർക്കും പരുക്കേറ്റിട്ടുണ്ട്.
ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് ഗുർപ്രീത് സിങ് മൂന്ന് പേരെ കൊലപ്പെടുത്തുന്നത്. താരിഘട്ട് പാസഞ്ചർ ട്രെയിനിൽ വച്ച് സഹയാത്രികനായ മംഗ്രു (34) എന്നയാളെയാണ് ആദ്യം വെടിവച്ചു കൊലപ്പെടുത്തുന്നത്. ശേഷം മൃതദേഹം ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളുകയായിരുന്നു. ഇതിനു പിന്നാലെ കൊൽക്കത്ത-ജമ്മുതാവി എക്‌സ്പ്രസിൽ പ്രതി കയറിപ്പറ്റി. ശേഷം ദിനേശ് ഷാ (42) എന്നയാളെ ട്രെയിനിലെ ശൗചാലയത്തിന് സമീപം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
പിന്നാലെ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട പ്രതി ചന്ദൗലിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജപ്പേരിൽ ചികിത്സ തേടിയെത്തി. തുടർന്ന് വാർഡിൽ ചികിത്സയിലായിരുന്ന ലക്ഷ്മിണ (55) എന്ന സ്ത്രീയെയും വെടിവച്ചു കൊലപ്പെടുത്തി.
ആശുപത്രിയിൽ വച്ച് സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം തോക്കുചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഒരു ഓട്ടോ ഡ്രൈവറാണ് സാഹസികമായി കീഴ്‌പ്പെടുത്തി പൊലിസിൽ ഏൽപ്പിച്ചത്.
അമിതമായ മദ്യപാനത്തെ തുടർന്ന് പ്രതി മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. 2021-ൽ സൈന്യത്തിൽ നിന്ന് വിരമിച്ച ഇയാൾക്ക് കൊലപാതകങ്ങൾ നടത്താൻ പ്രത്യേക ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നാണ് വാരണാസി റേഞ്ച് ഡിഐജി വൈഭവ് കൃഷ്ണ പറയുന്നത്.
കഴിഞ്ഞ ഏപ്രിൽ 29-നാണ് ഇയാൾ പഞ്ചാബിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. ബിഹാറിൽ സുരക്ഷാ ജീവനക്കാരനായി ജോലിക്ക് ശ്രമിച്ചെങ്കിലും അത് ലഭിക്കാത്തതിനെ തുടർന്നുണ്ടായ നിരാശയും മാനസിക പ്രശ്നങ്ങളുമാണ് ക്രൂരകൃത്യങ്ങളിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
gurpreet singh, a 45-year-old ex-serviceman from punjab, was killed in a police encounter after murdering three people within 24 hours. the victims included two passengers on different trains and a woman inside a private hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."