നോട്ടീസ് പീരിയഡ് ലംഘിച്ചാൽ വിനയാകും; യുഎഇയിൽ പുതിയ വർക്ക് പെർമിറ്റ് ലഭിക്കാനുള്ള നിബന്ധനകൾ ഇങ്ങനെ
ദുബൈ: യുഎഇയിൽ ജോലി രാജിവെച്ച് പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ ജോലി ഉപേക്ഷിക്കുന്നവർക്ക് ഒരു വർഷം വരെ പുതിയ വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ടേക്കാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. തൊഴിലാളികൾക്ക് സുരക്ഷിതമായി തൊഴിൽ മാറാൻ കഴിയുന്ന സാഹചര്യങ്ങളെക്കുറിച്ചും പാലിക്കേണ്ട നിബന്ധനകളെക്കുറിച്ചും മന്ത്രാലയം വ്യക്തത വരുത്തിയിരിക്കുകയാണിപ്പോൾ.
മന്ത്രാലയത്തിന്റെ വിശദീകരണം അനുസരിച്ച്, പ്രധാനമായും മൂന്ന് സാഹചര്യങ്ങളിലാണ് ഒരു തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് നിയമപരമായി മാറാൻ സാധിക്കുന്നത്. തൊഴിൽ കരാറിന്റെ കാലാവധി പൂർത്തിയാകുക, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പരസ്പര സമ്മതത്തോടെ കരാർ അവസാനിപ്പിക്കുക, അല്ലെങ്കിൽ നിലവിലെ തൊഴിൽ നിയമങ്ങൾ പാലിച്ച് രാജി സമർപ്പിക്കുക എന്നിവയാണവ. ഇത്തരം സാഹചര്യങ്ങളിൽ പുതിയ വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് തടസ്സങ്ങളുണ്ടാകില്ല.
എന്നിരുന്നാലും, രണ്ട് പ്രത്യേക സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് ഒരു വർഷത്തേക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രൊബേഷൻ കാലയളവിൽ കൃത്യമായ നോട്ടീസ് നൽകാതെ ജോലി അവസാനിപ്പിക്കുന്നതും, ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായുള്ള (Absconding) പരാതിയിൽ തൊഴിലാളി കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുമാണ് ഈ സാഹചര്യങ്ങൾ. തൊഴിലുടമയെ അറിയിക്കാതെ ജോലിക്ക് ഹാജരാകാതിരുന്നാൽ ഫയൽ ചെയ്യുന്ന പരാതികൾ മന്ത്രാലയം വിശദമായി പരിശോധിച്ച ശേഷമാണ് നടപടിയെടുക്കുക.
പ്രൊബേഷൻ കാലയളവിൽ ജോലി മാറുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. യുഎഇയിൽ മറ്റൊരു തൊഴിലുടമയുടെ കീഴിൽ ജോലിയിൽ പ്രവേശിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, നിലവിലെ തൊഴിലുടമയ്ക്ക് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും രേഖാമൂലമുള്ള അറിയിപ്പ് നൽകണം. ഈ നിയമം ലംഘിച്ചാൽ ഒരു വർഷത്തെ തൊഴിൽ നിരോധനം നേരിടേണ്ടി വരും. കൂടാതെ, പുതിയ തൊഴിലുടമ നിങ്ങളുടെ റിക്രൂട്ട്‌മെന്റ് ചെലവുകൾ പഴയ തൊഴിലുടമയ്ക്ക് നൽകാൻ നിയമപരമായി ബാധ്യസ്ഥനാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
ജോലി ഉപേക്ഷിച്ച് രാജ്യം വിടാനാണ് പദ്ധതിയെങ്കിൽ പ്രൊബേഷൻ കാലയളവിൽ 14 ദിവസത്തെ നോട്ടീസ് നൽകിയാൽ മതിയാകും. എന്നാൽ രാജ്യം വിട്ട് മൂന്ന് മാസത്തിനുള്ളിൽ പുതിയ വിസയിൽ തിരിച്ചെത്തിയാൽ, റിക്രൂട്ട്‌മെന്റ് ചെലവുകൾ സംബന്ധിച്ച നഷ്ടപരിഹാര നിയമങ്ങൾ ബാധകമാകും. പ്രൊബേഷൻ കാലയളവ് സാധാരണയായി ഒരു തൊഴിലാളി ജോലിയിൽ പ്രവേശിച്ച് ആദ്യ ആറ് മാസമാണ്.
വിസ റദ്ദാക്കിയതിന് ശേഷമുള്ള ഗ്രേസ് പിരീഡിനെക്കുറിച്ചും മന്ത്രാലയം വിശദീകരിച്ചു. റെസിഡൻസി വിസയുടെ വിഭാഗത്തെ ആശ്രയിച്ച് 30 മുതൽ 180 ദിവസം വരെ ഗ്രേസ് പിരീഡ് ലഭിക്കാം. ഇക്കാലയളവിനുള്ളിൽ തൊഴിലാളികൾക്ക് പുതിയ വിസ ഉറപ്പാക്കി രാജ്യത്ത് തുടരുകയോ അല്ലെങ്കിൽ നിയമപരമായി രാജ്യം വിടുകയോ ചെയ്യാം. വിസ റദ്ദാക്കുമ്പോൾ ലഭിക്കുന്ന പേപ്പറിൽ ഈ കാലാവധി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.
തൊഴിൽ നിയമങ്ങൾ പാലിച്ചുകൊണ്ട് ജോലി മാറുന്നത് ഭാവിയിലെ നിയമനടപടികൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം സുതാര്യമായിരിക്കണമെന്നും പരാതികൾ ഉണ്ടാകുന്ന പക്ഷം മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി പരിഹരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Employees in the UAE who fail to complete notice periods may face difficulties when applying for new work permits. Authorities have clarified updated conditions, employer obligations, and legal steps required before changing jobs or securing fresh employment visas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."