നീറ്റ് പരീക്ഷാ തട്ടിപ്പ്: രാജസ്ഥാനിൽ യുവമോർച്ച നേതാവും സഹോദരനും സി.ബി.ഐ കസ്റ്റഡിയിൽ
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ അന്വേഷണം രാഷ്ട്രീയ ബന്ധമുള്ളവരിലേക്കും നീളുന്നു. രാജസ്ഥാനിലെ ജയ്പൂരിൽ ഭാരതീയ ജനത യുവമോർച്ച (ബി.ജെ.വൈ.എം) പ്രാദേശിക നേതാവ് ദിനേഷ് ബിവാളിനെയും സഹോദരൻ മാംഗിലാൽ ബിവാളിനെയുമാണ് സി.ബി.ഐ അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കരിയർ കൗൺസിലർ യഷ് യാദവിൽ നിന്ന് 15 ലക്ഷം രൂപ നൽകിയാണ് ദിനേഷ് ബിവാൾ ചോദ്യപേപ്പർ കൈക്കലാക്കിയതെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഒ.ജി) കണ്ടെത്തി. കേസിലെ മുഖ്യപ്രതി ശുഭം ഖൈർനാറാണ് യഷ് യാദവിന് ചോദ്യങ്ങൾ കൈമാറിയത്.
മെയ് 5-ന് നടന്ന പരീക്ഷയ്ക്ക് നാല് ദിവസം മുമ്പ് തന്നെ (മെയ് 1) ചോദ്യപേപ്പർ ബിവാളിന്റെ കൈകളിൽ എത്തിയതായാണ് സൂചന. കഴിഞ്ഞ വർഷം ബിവാളിന്റെ കുടുംബത്തിലെ നാല് പേർ നീറ്റ് പരീക്ഷ വിജയിച്ചിരുന്നു. ഇതേ സംഘം വഴി നേരത്തെയും പേപ്പർ ചോർത്തിയതാണോ ഇവർക്ക് ലഭിച്ചതെന്ന് സി.ബി.ഐ പരിശോധിച്ചുവരികയാണ്.
ബി.ജെ.പി എം.എൽ.എമാരുമായും ഉന്നത നേതാക്കളുമായും അടുത്ത ബന്ധമുള്ളയാളാണ് ദിനേഷ് ബിവാൾ. പ്രതികളെ സംരക്ഷിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. രാജസ്ഥാൻ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മനഃപൂർവം വൈകിപ്പിച്ചുവെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കുറ്റപ്പെടുത്തി.
കേസിൽ നിർണ്ണായകമായ മറ്റൊരു നീക്കത്തിലൂടെ മഹാരാഷ്ട്ര സ്വദേശി ധനഞ്ജയ് ലോഖണ്ഡെയെ സി.ബി.ഐ തിരിച്ചറിഞ്ഞു. പുനെയിലെ വാഘോളിയിൽ താമസിക്കുന്ന ഇയാളാണ് മുഖ്യപ്രതി ശുഭം ഖൈർനാറിന് കൊറിയർ വഴി ചോദ്യപേപ്പർ അയച്ചുനൽകിയത്.
ക്രിമിനൽ ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നിവയ്ക്ക് പുറമെ പുതുതായി നിലവിൽ വന്ന പൊതുപരീക്ഷാ വിരുദ്ധ നിയമപ്രകാരവും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. രാജസ്ഥാനിൽ നിന്ന് മാത്രം ഇതുവരെ രണ്ട് ഡസനോളം പേരെ സി.ബി.ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
The CBI has detained a local Yuvamorcha leader, Dinesh Biwal, and his brother in Jaipur for their involvement in the NEET paper leak case. Investigations suggest Biwal purchased the question paper for ₹15 lakh from a career counselor days before the exam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."