‘ഓരോ ഇമാറാത്തിക്കും ഇന്ത്യയുമായുള്ളത് ആത്മബന്ധം’; മോദിയുടെ യുഎഇ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയെ പുകഴ്ത്തി യുഎഇ മന്ത്രി
അബുദബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയുമായുള്ള ആഴത്തിലുള്ള സൗഹൃദം പങ്കുവെച്ച് യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി. ഏതൊരു ഇമാറാത്തി പൗരനെ എടുത്തു പരിശോധിച്ചാലും അവർക്ക് ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള ആത്മബന്ധം കണ്ടെത്താനാകുമെന്ന് അവർ പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ ഇഴയടുപ്പത്തെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇന്ത്യൻ വൈദ്യശാസ്ത്രത്തോടും ആയുർവേദത്തോടും ഇമാറാത്തികൾക്കുള്ള ബഹുമാനം മന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. തന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചികിത്സയ്ക്കായി ഇന്ത്യയെയാണ് ആശ്രയിക്കാറുള്ളതെന്നും, ഇന്ത്യക്കാരുടെ സസ്യൗഷധ വിജ്ഞാനം ഇമാറാത്തികളുടെ പാരമ്പര്യവുമായി ഏറെ സാമ്യമുള്ളതാണെന്നും അവർ പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ എന്നിവയിലൂടെ വളർന്ന ഉഭയകക്ഷി വ്യാപാരം ഇരുരാജ്യങ്ങളുടെയും അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്.
"ശക്തമായൊരു ഇന്ത്യയോ ശക്തമായൊരു യുഎഇയോ ഇല്ലാതെ വരുംകാലത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. നമ്മുടെ വളർച്ചയുടെ പാത അത്രമേൽ പരസ്പരബന്ധിതമാണ്." റീം അൽ ഹാഷിമി വ്യക്തമാക്കി.
സാമ്പത്തിക മേഖലയിൽ ഇരുരാജ്യങ്ങളും കൈവരിച്ച നേട്ടങ്ങളെയും മന്ത്രി പ്രശംസിച്ചു. ഇരു രാജ്യങ്ങളും നേരത്തെ നിശ്ചയിച്ചിരുന്ന 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം ഇതിനകം കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി ലക്ഷ്യമിടുന്നത് 200 ബില്യൺ ഡോളർ മൂല്യമുള്ള വ്യാപാര ഇടപാടുകളാണ്.
യുഎഇയിൽ താമസിക്കുന്ന 45 ലക്ഷത്തോളം ഇന്ത്യക്കാർ ഇരുരാജ്യങ്ങളുടെയും പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സാങ്കേതിക വിദ്യയിലെ സഹകരണം
ഭാവിയിലെ സഹകരണം പ്രധാനമായും ഹൈടെക് മേഖലകളിലായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സൂപ്പർ കമ്പ്യൂട്ടിംഗ്, ക്വാണ്ടം ടെക്നോളജി തുടങ്ങിയ മേഖലകളിൽ സംയുക്ത പദ്ധതികൾ നടപ്പിലാക്കാൻ ഇരുരാജ്യങ്ങളും ആലോചിക്കുന്നുണ്ട്. ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യവും യുഎഇയുടെ കാഴ്ചപ്പാടും ചേരുന്നത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
ഇന്ന് യുഎഇയിലെത്തുന്ന മോദിയെ സ്വീകരിക്കാൻ രാജ്യം വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മോദിയുടെ ഈ സന്ദർശനം ഇന്ത്യ-യുഎഇ ബന്ധത്തിന്റെ പുതിയ അധ്യായമാകുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. യുഎഇ സന്ദർശനത്തിന് ശേഷം നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കും പ്രധാനമന്ത്രി പര്യടനം നടത്തും.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കേവലം നയതന്ത്രം മാത്രമല്ല, അത് ജനങ്ങൾ തമ്മിലുള്ള ഹൃദയബന്ധമാണെന്ന് അടിവരയിടുന്നതായിരുന്നു റീം അൽ ഹാഷിമിയുടെ വാക്കുകൾ.
Ahead of Indian Prime Minister Narendra Modi’s UAE visit, UAE Minister Reem Al Hashimy praised the deep friendship between both nations, highlighting cultural ties, trade growth, technology cooperation, and the strong Indian community in the Emirates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."