കേന്ദ്രത്തിനെതിരെ 'ദളപതി'യുടെ ആദ്യ പ്രഹരം; ഇന്ധനവില വർധനവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കേന്ദ്ര സർക്കാരിനെതിരെ ആദ്യമായി നേരിട്ട് പോർമുഖം തുറന്ന് വിജയ്. രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ച നടപടിക്കെതിരെ കടുത്ത വിമർശനവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതിന് പിന്നാലെ കേന്ദ്രം ഇന്ധനവില കൂട്ടിയത് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് വിജയ് കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കഴിഞ്ഞു, വിലയും കൂടി; വിജയ് തുറന്നടിക്കുന്നു
തെരഞ്ഞെടുപ്പ് സമയത്ത് വില വർധിപ്പിക്കാതെ മാറിനിന്ന കേന്ദ്രം, വോട്ടെടുപ്പ് കഴിഞ്ഞയുടൻ വില കൂട്ടിയത് രാഷ്ട്രീയ തന്ത്രമാണെന്ന് വിജയ് വിമർശിച്ചു.പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചത് സാധാരണക്കാരന്റെ നടുവൊടിക്കുന്ന തീരുമാനമാണെന്നും ഇത് ഉടനടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ വിജയ് നടത്തുന്ന ആദ്യ രാഷ്ട്രീയ കടന്നാക്രമണമാണിതെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
കേന്ദ്രത്തിനെതിരെ പ്രതിപക്ഷ ഐക്യം
ഇന്ധനവില വർധനവിനെതിരെ ദേശീയ തലത്തിൽ തന്നെ വൻ പ്രതിഷേധമാണ് ഉയരുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മോദി സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.
"തെറ്റ് മോദി സർക്കാരിന്റേതാണ്, പക്ഷെ അതിന്റെ ഭാരം ചുമക്കേണ്ടി വരുന്നത് പാവപ്പെട്ട ജനങ്ങളാണ്. 3 രൂപയുടെ ആഘാതം തുടക്കം മാത്രമാണ്, ബാക്കി തുക ഗഡുക്കളായി ജനങ്ങളിൽ നിന്ന് വസൂലാക്കും." എന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
കേന്ദ്രത്തിന്റെ ദീർഘവീക്ഷണമില്ലായ്മയും ഭരണപരമായ പരാജയവുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് മല്ലികാർജുന ഖാർഗെ കുറ്റപ്പെടുത്തി.
ഇന്ധനവില ഇത്തരത്തിൽ വർധിച്ചാൽ സൈക്കിൾ മാത്രമാകും ഏക പോംവഴിയെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചു.
വോട്ടുകൾ കൊള്ളയടിച്ചു കഴിഞ്ഞപ്പോൾ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുകയാണ് കേന്ദ്രമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി. സാഗരിക ഘോഷ് വിമർശിച്ചു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ തെരഞ്ഞെടുപ്പ് കാലത്തെ 'മൗനം' വോട്ടർമാരെ പറ്റിക്കാനാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് വിജയ് അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."