മസ്‌കത്ത്-കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകിയത് 13 മണിക്കൂർ; യാത്രക്കാരെ കയറ്റിയ ശേഷം തിരിച്ചിറക്കി
മസ്‌കത്ത്: മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് 13 മണിക്കൂറോളം വൈകി. വെള്ളിയാഴ്‌ച രാത്രി 9.10ന് പുറപ്പെടേണ്ടിയിരുന്ന IX 712 വിമാനമാണ് മണിക്കൂറുകളോളം വൈകിയത്. വിമാനത്തിന്റെ ടയറിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ കയറ്റിയ ശേഷം മുഴുവൻ പേരെയും വിമാനത്തിൽ നിന്ന് തിരിച്ചിറക്കുകയായിരുന്നു.
രാത്രി ഒൻപതരയോടെ വിമാനത്തിൽ കയറ്റിയ യാത്രക്കാരെ രണ്ട് മണിക്കൂറോളം ഉള്ളിലിരുത്തിയ ശേഷമാണ് സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയില്ലെന്ന വിവരം അധികൃതർ അറിയിക്കുന്നത്. തുടർന്ന് രാത്രി 11 മണിയോടെ ഇവരെ വീണ്ടും വിമാനത്താവളത്തിലെ ലോഞ്ചിലേക്ക് മാറ്റി. എന്നാൽ മണിക്കൂറുകളോളം കൃത്യമായ മറ്റ് അറിയിപ്പുകളോ ബദൽ സംവിധാനങ്ങളോ ലഭ്യമാക്കാതിരുന്നത് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി.
ഒടുവിൽ ശനിയാഴ്‌ച രാവിലെ 10 മണിയോടെ എയർ ഇന്ത്യ എക്സ്പ്രസ് മറ്റൊരു വിമാനം ഏർപ്പാടാക്കിയ ശേഷമാണ് യാത്രക്കാർക്ക് കണ്ണൂരിലേക്ക് തിരിക്കാനായത്. ടയർ സംബന്ധമായ തകരാർ കണ്ടെത്തിയ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് വിമാനം നിശ്ചിത സമയത്ത് ടേക്ക് ഓഫ് ചെയ്യാതിരുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വിശദീകരിച്ചു. പകരം സർവീസ് വേഗത്തിൽ ഏർപ്പെടുത്തിയതായും യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഖേദിക്കുന്നതായും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
air india express passengers on the muscat to kannur route faced a 13-hour delay after boarding the aircraft and later being asked to deboard. the unexpected disruption caused frustration among travelers awaiting further updates from airline officials.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."