എംഎസ്‌സി മിക്കോൾ വിഴിഞ്ഞം തുറമുഖത്ത്; നങ്കൂരമിട്ടത് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്ന്
തിരുവനന്തപുരം: 'എംഎസ്‌സി മിക്കോൾ' (MSC MICOL) വിഴിഞ്ഞം തുറമുഖത്ത് വിജയകരമായി നങ്കൂരമിട്ടു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നാണിത്. 400 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള എംഎസ്‌സി മിക്കോളിന് 24,000-ത്തിലധികം ടിഇയു കണ്ടെയ്നറുകൾ വഹിക്കാൻ സാധിക്കും. സാധാരണ കപ്പലുകളേക്കാൾ ആറിരട്ടിയിലധികം ചരക്ക് വഹിക്കാൻ ഇതിന് ശേഷിയുണ്ട്. ഇതോടെ, സിംഗപ്പൂർ, പോർട്ട് ക്ലാങ്, കൊളംബോ തുടങ്ങിയ ആഗോള തുറമുഖങ്ങളുടെ നിലവാരത്തിലേക്ക് ഉയരാൻ വിഴിഞ്ഞത്തിനും സാധിച്ചു. സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട കപ്പൽ വിഴിഞ്ഞത്തെ ട്രാൻസ്ഷിപ്പ്മെന്‍റ് പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം ഘാനയിലേക്ക് തിരിക്കും.
ഒരു മാസം 60 കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തുന്നത്. 1.2 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നുമുണ്ട്. ഒരേസമയം, 36000 ടി.ഇ.യു.വാണ് (കണ്ടെയ്‌നർ) തുറമുഖത്തെ യാർഡിന്‍റെ ശേഷി, എന്നാൽ പുറത്തെ ഗ്രൗണ്ടിലുൾപ്പെടെ 40000 ടിഇയു ഇവിടെ സൂക്ഷിക്കുന്നുണ്ട്. അടുത്തഘട്ടത്തിലെ 1.2 കിലോമീറ്റർ യാർഡ് നിർമ്മാണം നടക്കുന്നുണ്ട്. ഇത് 400 മീറ്ററിന്‍റെ മൂന്നുഘട്ടമായാണ് ലക്ഷ്യമിടുന്നത്. ഇതിൽ, അടുത്തവർഷം ആദ്യത്തെ 400 മീറ്റർ ബെർത്ത് തുറക്കും. രണ്ടാമത്തെ 400 മീറ്റർ ബെർത്ത് 2027 അവസാനവും തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."