മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്
തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ ചുവന്നമണ്ണിൽ കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചുണ്ടായ അപകടത്തിൽ വയോധികർക്ക് ദാരുണാന്ത്യം. പെരിഞ്ഞനം സ്വദേശികളായ നടയ്ക്കൽ വീട്ടിൽ രാജലക്ഷ്മി (75), വിലാസിനി (78) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ബാബു, ഭാര്യ ഷീജ, മകൻ ശ്രീഹരി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. പാലക്കാട് തത്തമംഗലത്തുളള ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു കുടുംബം. ചുവന്നമണ്ണിലെത്തിയപ്പോൾ കുടുംബം സഞ്ചരിച്ച കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന്, കാർ റോഡിന് നടുവിലെ കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ചു കയറുകയായിരുന്നു.
ബാരിക്കേഡിന് മുകളിലൂടെ 30 മീറ്ററോളം സഞ്ചരിച്ച കാർ സമീപത്തെ സൂചന ബോർഡും തകർത്ത് നീർപ്പാലത്തിന്റെ തൂണിലിടിച്ചാണ് നിന്നത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.
അപകടത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം ഉണ്ടായി. ദേശീയപാതയിലെ 'യു-ടേണുകൾ' അടച്ചുകെട്ടിയത് മൂലം അപകടസ്ഥലത്തേക്ക് ആംബുലൻസ് എത്താൻ 20 മിനിറ്റിലധികം വൈകിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."