കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ തകർക്കും; നിരക്ക് വർധിപ്പിക്കണമെന്ന് ഉടമകൾ
പാലക്കാട്: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് കൊണ്ടുള്ള പുതിയ യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ആശങ്കയുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. പദ്ധതി നടപ്പാക്കുന്നതോടെ സ്വകാര്യ ബസ് മേഖല പാടെ തകരുമെന്ന് ബസ് ഉടമകളുടെ സംഘടന അറിയിച്ചു. വിഷയം ചർച്ച ചെയ്യുന്നതിനായി നാളെ മുഖ്യമന്ത്രി വി.ഡി. സതീശൻ, ഗതാഗത മന്ത്രി എന്നിവരെ നേരിൽ കണ്ട് നിവേദനം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പാലക്കാട്ടിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ യാത്രാനിരക്ക് വർധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാർഥികളുടെ നിലവിലെ കൺസഷൻ നിരക്ക് ഉൾപ്പെടെ ഒഴിവാക്കണമെന്നും ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും ടി. ഗോപിനാഥൻ വ്യക്തമാക്കി. സർക്കാരിൽ നിന്നും അനുകൂലമായ നിലപാട് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്ദിരാ ഗ്യാരന്റികൾ' നടപ്പാക്കി ആദ്യ മന്ത്രിസഭാ യോഗം
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യു.ഡി.എഫ് മുന്നോട്ടുവെച്ച അഞ്ച് 'ഇന്ദിരാ ഗ്യാരന്റികളിൽ' പ്രധാനപ്പെട്ട രണ്ടാമത്തെ പ്രഖ്യാപനമാണ് ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്നും ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദ്യ മന്ത്രിസഭാ യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ:
വയോജന മന്ത്രാലയം എന്ന നാമത്തിൽ രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും.
ആശാവർക്കർമാരുടെ ഓണറേറിയത്തിൽ ആദ്യഘട്ടമായി 3,000 രൂപയുടെ വർധനവ് വരുത്തി. അംഗൻവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ വേതനം 1,000 രൂപ വീതം വർധിപ്പിച്ചു.
നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരനെ പ്രോടേം സ്പീക്കറായി നിശ്ചയിച്ചു.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി (DGP) ടി. ആസഫലിയെയും, അഡ്വക്കേറ്റ് ജനറലായി (AG) ജൈജു ബാബുവിനെയും നിയമിക്കാൻ തീരുമാനിച്ചു.
അതേസമയം ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് വി.ഡി സതീശൻ കേരളത്തിന്റെ 13ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിക്കൊണ്ട് ഉടൻ തന്നെ 'ശ്വേതപത്രം' പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗം വരും ബുധനാഴ്ച ചേരും.
Private bus owners in Kerala have expressed deep concern over the new UDF government's decision to provide free KSRTC bus travel for women starting June 15.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."