ജനസംഖ്യാ വര്‍ധനവിന് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രാ സര്‍ക്കാര്‍; പദ്ധതി ഹിന്ദുക്കള്‍ക്ക് മാത്രമായി നല്‍കണമെന്ന് വിഎച്ച്പി
ഹൈദരാബാദ്: ജനസംഖ്യാ വര്‍ധനവ് ലക്ഷ്യമിട്ട് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ആനുകൂല്യ പദ്ധതികള്‍ ഹിന്ദുക്കള്‍ക്ക് മാത്രമായി അനുവദിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. എല്ലാവര്‍ക്കുമായി പദ്ധതി നടപ്പിലാക്കുന്നത് ജനസംഖ്യയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആര്‍എസ്എസ് അനുകൂല്യ സംഘടനയുടെ ആവശ്യം.
സംസ്ഥാനത്ത് ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൂന്നാമത്തെ കുട്ടിക്ക് 30,000 രൂപയും, നാലാമത്തെ കുട്ടിക്ക് 40,000 രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ചിലെ ബജറ്റ് സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഇത് ഉത്തരവായതിന് പിന്നാലെയാണ് പ്രതിഷേധവുമായി വിഎച്ച്പി രംഗത്തെത്തിയത്.
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ ജനനനിയന്ത്രണ പദ്ധതി ദക്ഷിണേന്ത്യയില്‍ കൃത്യമായി നടപ്പാക്കിയത് ഹിന്ദുക്കളാണെന്നാണ് വാദം. എന്നാല്‍ മുസ് ലിം ജനസംഖ്യ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്നും, ജനസംഖ്യാ നിയന്ത്രണത്തില്‍ പങ്കാളികളാവാത്തതാണ് ഇതിന് കാരണമെന്നും വിഎച്ച്പി നേതാവ് തനികെല്ല രവികുമാര്‍ പറഞ്ഞു. മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യന്‍ ജനസംഖ്യയും വര്‍ധിച്ചെന്നും, അതുകൊണ്ട് ഹിന്ദുക്കള്‍ക്ക് മാത്രമായി സര്‍ക്കാര്‍ പദ്ധതി ചുരുക്കണമെന്നും രവികുമാര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ആന്ധ്രാപ്രദേശിലെ മൊത്തം ജനന നിരക്ക് നിലവില്‍ 1.5 ആയി കുറഞ്ഞിട്ടുണ്ട്. ജനസംഖ്യ സ്ഥിരത നിലനിര്‍ത്താന്‍ ആവശ്യമായ 2.1 എന്ന നിരക്കിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം.
അതേസമയം ചന്ദ്രബാബു സര്‍ക്കാരിന്റെ നടപടിയില്‍ വിമര്‍ശനവുമായി സിപി ഐ രംഗത്തെത്തി. അടിസ്ഥാന വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ പോലും ഇല്ലാത്ത സംസ്ഥാനത്ത് തുച്ഛമായ ഒരു ഒറ്റത്തവണ ധനസഹായം കൊണ്ട് ദരിദ്ര കുടുംബങ്ങള്‍ക്ക് എങ്ങനെ മൂന്നും നാലും കുട്ടികളെ വളര്‍ത്താനാകുമെന്ന് സിപി ഐ ദേശീയ സെക്രട്ടറി കെ നാരായണന്‍ ചോദിച്ചു. 18 വയസുവരെ എല്ലാ കുട്ടികളുടെയും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
vishwa hindu parishad demanded that the financial incentive schemes announced by the andhra pradesh government to boost population growth should be limited to hindus only.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."