യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ നാടകീയ ട്വിസ്റ്റ്; മഞ്ചേരിയിൽ കാണാതായ യുവാവ് സ്റ്റേഷനിൽ ഹാജരായി
മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കുടുംബത്തിന്റെ പരാതിയിൽ നാടകീയമായ വഴിത്തിരിവ്. കാണാതായ മലപ്പുറം ചെങ്ങര സ്വദേശി മുഹമ്മദ് അൽഫയാദ് ഇന്ന് വൈകുന്നേരത്തോടെ മഞ്ചേരി പൊലിസ് സ്റ്റേഷനിൽ സ്വയം ഹാജരായി. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും കൂട്ടുകാർക്കൊപ്പം കക്കാടംപൊയിലിൽ പോയതാണെന്നുമാണ് ഫയാദ് പൊലിസിന് നൽകിയ മൊഴി. തനിക്ക് ആർക്കെതിരെയും പരാതിയില്ലെന്നും യുവാവ് വ്യക്തമാക്കി.
തട്ടിക്കൊണ്ടുപോകൽ യുവാവ് നിഷേധിച്ചെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. താൻ ആരുടെ കൂടെയാണ് പോയതെന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ ഫയാദ് തയ്യാറായിട്ടില്ല.
യുവാവിന്റെ ശരീരത്തിൽ മർദ്ദനമേറ്റതെന്ന് സംശയിക്കുന്ന തരത്തിലുള്ള പാടുകൾ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങളാണോ എന്ന് പൊലിസ് സംശയിക്കുന്നുണ്ട്.
കുടുംബത്തിന്റെ പരാതിയും അന്വേഷണവും
കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30 ഓടെ പൂക്കളത്തൂർ വെച്ചായിരുന്നു സംഭവം. ഇന്നോവ കാറിലെത്തിയ നാലംഗ സംഘം ഫയാദിനെ ബലമായി തട്ടിക്കൊണ്ടുപോയെന്നായിരുന്നു കുടുംബം മഞ്ചേരി പൊലിസിൽ നൽകിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചവരെ പൊലിസ് വ്യാപകമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് വൈകുന്നേരത്തോടെ യുവാവ് സ്റ്റേഷനിലെത്തുന്നത്.
ഫയാദിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി വിട്ടയച്ചു. യുവാവിനെതിരെ മറ്റ് സ്റ്റേഷനുകളിൽ നിലവിൽ കേസുകളുണ്ടെന്നാണ് വിവരം. ഇതേക്കുറിച്ചും സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചും മഞ്ചേരി പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
In a dramatic twist to a suspected kidnapping case in Manjeri, Malappuram, the missing youth, Muhammad Alfayad, walked into the Manjeri police station on his own.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."