തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി
ചെന്നൈ: അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രി വി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കത്തെഴുതി.
2026 മെയ് 15ന് നൽകിയ കത്തിൽ, 2023 ഓഗസ്റ്റ് 12ന് ചെന്നൈയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ പ്രോസിക്യൂഷൻ പരാതി സമർപ്പിച്ചതായും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 3, 4 പ്രകാരം ബാലാജിയെ ഒന്നാം പ്രതിയാക്കിയതായും ഇഡി വ്യക്തമാക്കി. 2023 ഓഗസ്റ്റ് 14ന് കോടതി പരാതി പരിഗണിച്ചിരുന്നു.
2011 മുതൽ 2016 വരെ തമിഴ്‌നാട് ഗതാഗത മന്ത്രിയായിരിക്കെ സഹോദരൻ ആർ.വി. അശോക് കുമാറും, സഹായികളായ ബി. ഷൺമുഖവും എം. കാർത്തികേയനും വഴി 'സംഘടിത കൈക്കൂലി ശൃംഖല' പ്രവർത്തിപ്പിച്ചുവെന്നാണ് ബാലാജിക്കെതിരായ ആരോപണം. ഔദ്യോഗിക വസതിയും ജീവനക്കാരെയും ഉപയോഗിച്ച് നിയമനത്തിനായി പണം ശേഖരിച്ചുവെന്നും, മെറിറ്റും സംവരണ മാനദണ്ഡങ്ങളും മറികടന്ന് ശുപാർശ പട്ടികയിലുള്ളവരെ നിയമിക്കാൻ ട്രാൻസ്‌പോർട്ട് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ഇഡി ആരോപിക്കുന്നു.
2025 മെയ് മാസത്തിൽ ഗവർണറുടെ ഓഫീസ് വഴി പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നുവെന്നും, പിന്നീട് ഗവർണർ അപേക്ഷ ചീഫ് സെക്രട്ടറിക്ക് കൈമാറിയതായും ഇഡി അറിയിച്ചു. എന്നാൽ 'നിസ്സാര കാരണങ്ങൾ' ചൂണ്ടിക്കാട്ടി അപേക്ഷ മടക്കി നൽകിയതായി ഏജൻസി പറയുന്നു. തുടർന്ന് 2026 ഫെബ്രുവരിയിൽ ഗവർണറുടെ ഓഫീസ് ഇഡിയോട് നേരിട്ട് സംസ്ഥാന സർക്കാരിനെ സമീപിക്കണമെന്ന് നിർദേശിച്ചു. പൊതുപ്രവർത്തകരെ സംബന്ധിച്ച കേസുകളിൽ പോലും പ്രോസിക്യൂഷൻ അനുമതി ആവശ്യമാണെന്ന സുപ്രീം കോടതി വിധിയും ഇഡി കത്തിൽ പരാമർശിച്ചു.
ബാലാജി വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ ട്രാൻസ്‌ഫോർമർ ടെൻഡർ ക്രമക്കേട് കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയ മദ്രാസ് ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ തള്ളിയത്.
2021 മുതൽ 2023 വരെ ഏകദേശം 1,183 കോടി രൂപയുടെ 45,800 വിതരണ ട്രാൻസ്‌ഫോർമറുകളുടെ വാങ്ങലുമായി ബന്ധപ്പെട്ട 10 ടെൻഡറുകളിലാണ് ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്. അന്വേഷണം ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റികറപ്ഷനിൽ നിന്ന് സിബിഐക്ക് കൈമാറിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതോടെ സിബിഐ അന്വേഷണം സ്വതന്ത്രമായി തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."