കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ; വിചാരണ ആരംഭിക്കുന്നത് സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷം
തിരുവനന്തപുരം; മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിന്റെ വിചാരണ ഓഗസ്റ്റ് 1 ന് ആരംഭിക്കും. സംഭവം നടന്ന് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രതി. അതേസമയം, കേസിലെ രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ നേരത്തെ തന്നെ കോടതി കുറ്റവിമുക്തയാക്കിയിരുന്നു.
2019 ഓഗസ്റ്റ് 3, പുലർച്ചെ 1:00 മണിക്ക് തിരുവനന്തപുരം മ്യൂസിയത്തിന് സമീപമായിരുന്നു സംഭവം. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ചായിരുന്നു കെ.എം. ബഷീർ മരിച്ചത്. എന്നാൽ, അപകടമുണ്ടാക്കിയ കാർ തിരുവനന്തപുരം സ്വദേശിനിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു. തുടർന്ന്, അപകടസമയത്ത് വാഹനമോടിച്ചത് വഫയാണെന്ന് വരുത്തിതീർക്കാനും ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചിരുന്നു. പൊലിസും ആദ്യം ഈ വാദത്തെ പിന്തുണച്ചിരുന്നു. എന്നാൽ, സാക്ഷിമൊഴികളും മാധ്യമപ്രവർത്തകരുടെ ശക്തമായ ഇടപെടലുകളും ശ്രീറാമിന്റെയും പൊലിസിന്റെയും വാദം തകർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."