രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 'തെളിവില്ലാതെ' കുറ്റവിമുക്തരായവരെ തേടി ഇന്റലിജൻസ്; അഞ്ച് വർഷത്തിനിടയിലെ കേസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു
കോഴിക്കോട്: രണ്ടാംപിണറായി സർക്കാരിന്റെ കാലത്ത് തെളിവുകളുടെ അഭാവത്താൽ കോടതി കേസിൽ വെറുതെവിട്ടവരുടെ വിവരങ്ങൾ ശേഖരിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിന് നിർദേശം. രാഷ്ട്രീയ, കൊലപാതക കേസുകൾക്ക് പുറമെ, അഴിമതി, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ, പൊലിസുകാർക്കെതിരേയുള്ള കേസുകൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കേണ്ടത്. ഇന്റലിജൻസ് മേധാവി എ.ഡി.ജി.പി പി.വിജയനാണ് റിപ്പോർട്ട് തയാറാക്കാൻ നിർദേശം നൽകിയത്.
2021 മുതൽ 2026 വരെയുള്ള കാലഘട്ടത്തിൽ പൊലിസ് രജിസ്റ്റർ ചെയ്യുകയും വിചാരണ നേരിടുകയും ചെയ്തതിൽ തെളിവുകളില്ലെന്ന കാരണത്താൽ പ്രതികൾ കുറ്റവിമുക്തരായ കേസുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഈ കേസുകളിൽ ഉൾപ്പെട്ടവരെ കുറിച്ചും അന്വേഷിക്കാനാണ് നിർദേശം.
മുഖ്യമന്ത്രിയായി വി.ഡി സതീശൻ ചുമതലയേൽക്കുന്നതിന് മുമ്പേ ഡി.ജി.പിയും ഇന്റലിജൻസ് മേധാവിയുമുൾപ്പെടെ സന്ദർശിച്ചിരുന്നു. കൂടാതെ നിയുക്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും ഉന്നത പൊലിസുദ്യോഗസ്ഥർ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്‌റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ചിന്റെ എല്ലാ റേഞ്ചുകളിലേക്കും കോടതി ഡിസ്ചാർജ് ചെയ്ത കേസുകളുടെയും പ്രതിസ്ഥാനത്തുണ്ടായിരുന്നവരേയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ നിർദേശമെത്തിയത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി തല്ലിച്ചതച്ച സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ നിർദേശം നൽകിയിരുന്നു.
നിലവിലെ ആലപ്പുഴ എം.എൽ.എ എ.ഡി തോമസുൾപ്പെടെയുള്ളവർക്കായിരുന്നു മർദനമേറ്റത്. വിഡിയോ ദൃശ്യങ്ങളും സാക്ഷിമൊഴികളും ലഭ്യമായിരുന്നിട്ടും ക്രൈംബ്രാഞ്ച് ആരോപണവിധേയർ കുറ്റക്കാരല്ലെന്ന റിപ്പോർട്ടായിരുന്നു കോടതിയിൽ സമർപ്പിച്ചത്. ഇത്തരത്തിൽ രാഷ്ട്രീയ താൽപര്യം മുൻനിർത്തി അന്വേഷിച്ച കേസുകൾ ഏതെങ്കിലും കോടതി തള്ളിയിട്ടുണ്ടോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. പൊലിസ് 'ബോധപൂർവം' വീഴ്ചകൾ വരുത്തിയിട്ടുണ്ടെങ്കിൽ അവ കണ്ടെത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമാണ് റിപ്പോർട്ട് ശേഖരിക്കുന്നതെന്നാണ് സൂചന.
രാഷ്ട്രീയ കൊലപാതകമുൾപ്പെടെ പല കേസുകളിലും പൊലിസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് അന്ന് പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫ് ആരോപിച്ചിരുന്നു. കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ട കേസിലും ശരിയായ അന്വേഷണം നടത്താതെയായിരുന്ന ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതെന്നായിരുന്നു ആരോപണം.
പിന്നീട് സി.ബി.ഐ അന്വേഷണത്തിലൂടെയാണ് മുഴുവൻ പ്രതികളെയും പിടികൂടിയത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്നും മറ്റും ചില കേസുകൾ കേന്ദ്രഏജൻസികൾ അന്വേഷിച്ചെങ്കിലും മറ്റുള്ളവ തെളിവുകളില്ലെന്ന് കണ്ട് കോടതി ഒഴിവാക്കി. ഈ കേസുകളെ കുറിച്ചുള്ള വിവരങ്ങളാണ് വീണ്ടും ശേഖരിക്കുന്നതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കി.
The intelligence wing is tracking individuals who were acquitted in court due to a lack of evidence. As part of this operation, they are collecting details and records of all such legal cases that occurred over the last five years.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."