നവകേരള യാത്രയിലെ 'രക്ഷാ പ്രവര്‍ത്തനം'; അഞ്ച് പൊലിസുകാരെയും സസ്‌പെന്‍ഡ് ചെയ്‌തേക്കും
ആലപ്പുഴ: പിണറായി വിജയന്‍ നയിച്ച നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ വകുപ്പുതല നടപടി ഉണ്ടാകും. യുവാക്കളെ മര്‍ദിച്ച ഗണ്‍മാന്‍ അടക്കം അഞ്ചുപൊലിസ് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് ആലോചന. വകുപ്പ്തല നടപടി ശിപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് സമര്‍പ്പിക്കും.
ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവര്‍ക്ക് പുറമെ ഷൈജു, അരുണ്‍, വിപിന്‍ എന്നീ പൊലിസ് ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്താണ് എസ്.ഐ.ടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വകുപ്പുകള്‍ ചുമത്താതെയാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഗുരുതര ചട്ടലംഘനം നടന്നതായി എസ്.ഐ.ടി വ്യക്തമാക്കുന്നു. കൂടുതല്‍ അന്വേഷണം നടത്തി വകുപ്പുകള്‍ ചുമത്തും.
അതേസമയം റിപ്പോർട്ടിൽ എഡിജിപി എം.ആർ അജിത്കുമാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. കേസിൽ അന്വേഷണ റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്നാണ് നിർദേശിച്ചതെങ്കിലും അഞ്ച് ദിവസത്തിനുള്ളിൽ എസ്.ഐ.ടി റിപ്പോർട്ട് നൽകി. ലോക്കൽ പൊലിസ് തടഞ്ഞിട്ടും യൂത്ത് കോൺഗ്രസുകാരുടെ തലയ്ക്കടിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുരുതരചട്ടലംഘനം നടന്നെന്നാണ് കണ്ടെത്തൽ. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥർ എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു. പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ ഗൺമാന്മാരെ രക്ഷിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി. എം.ആർ.അജിത് കുമാർ നേരിട്ട് ഇടപെട്ടതായാണ് ഉദ്യോഗസ്ഥരുടെ മൊഴികൾ. തിരുവനന്തപുരത്ത് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചതായും മൊഴിയുണ്ട്.
ദൃശ്യങ്ങളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അഞ്ച് പൊലിസുകാർ കുറ്റക്കാരാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. 2023 ഡിസംബറിൽ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാരായ അനിൽ കുമാറും സന്ദീപും ഇപ്പോഴത്തെ എം.എൽ.എയായ എ.ഡി. തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും ക്രൂരമായി മർദിച്ചത്. സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും അത് 'രക്ഷാപ്രവർത്തന'മാണെന്നും പിണറായി വിജയൻ ന്യായീകരിച്ചിരുന്നു.
മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചാണ് കേസെടുപ്പിച്ചത്. സംഭവത്തിൽ പൊലിസ് അന്വേഷണം എ.ഡി.ജി.പി. ഇടപെട്ട് അട്ടിമറിച്ചെന്നും ഗൺമാൻമാർക്കെതിരെ നടപടി ശുപാർശ ചെയ്ത എസ്.പി. ചൈത്ര തെരേസാ ജോണിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ട് നൽകിയ ചൈത്ര തെരേസയെ കൊല്ലത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി വേണമെന്ന് എ.ഡി. തോമസ് എം.എൽ.എ. ആവശ്യപ്പെട്ടു.
department-level action will be taken in the incident where youth congress workers were assaulted during the navakerala yatra led by pinarayi vijayan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."