ഖാർഗെയും പവൻ ഖേരയും വീണ്ടും രാജ്യസഭയിലേക്ക്; പ്രവീണിനും മൻസൂറിനും സീറ്റ്, ദിഗ്‌വിജയ് സിംഗിനെ വെട്ടി കോൺഗ്രസ്
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങളുമായി കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി പട്ടിക തയാറാകുന്നതായി റിപ്പോർട്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർട്ടിയുടെ പ്രമുഖ മുഖമായ പവൻ ഖേരയും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന. ഇവർക്കൊപ്പം പ്രവീൺ ചക്രവർത്തി, മൻസൂർ അലി ഖാൻ എന്നിവരുടെ പേരുകൾക്കും എഐസിസി (AICC) അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ, മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗിനെ ഇക്കുറി സീറ്റ് നൽകാതെ ഹൈക്കമാൻഡ് ഒഴിവാക്കിയതാണ് പട്ടികയിലെ ഏറ്റവും വലിയ സർപ്രൈസ്. പകരം മീനാക്ഷി നടരാജനെയാണ് മധ്യപ്രദേശിൽ നിന്ന് ഹൈക്കമാൻഡ് പരിഗണിച്ചിരിക്കുന്നത്.
കർണാടകയിൽ നിന്നുള്ള പട്ടികയിലാണ് പവൻ ഖേരയ്ക്കൊപ്പം മൻസൂർ അലി ഖാനും ഇടംപിടിച്ചിരിക്കുന്നത്. ഇതിന് പുറമെ, മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിലെ വിശ്വസ്തനായ സെക്രട്ടറി പ്രണവ് ഝാക്കും ഇത്തവണ കോൺഗ്രസ് രാജ്യസഭാ സീറ്റ് നൽകിയിട്ടുണ്ട്.
പ്രവീൺ ചക്രവർത്തിക്ക് സീറ്റ്; പിന്നിൽ 'ടിവികെ' ബന്ധം?
തമിഴ്‌നാട്ടിൽ നിന്നുള്ള എഐസിസി ഭാരവാഹിയായ പ്രവീൺ ചക്രവർത്തിക്ക് സീറ്റ് നൽകിയ കോൺഗ്രസ് തീരുമാനം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. സഖ്യകക്ഷിയായിരുന്ന ഡിഎംകെയുടെ കടുത്ത എതിർപ്പ് മറികടന്നാണ് പ്രവീണിനെ ഹൈക്കമാൻഡ് ഗോദയിലിറക്കുന്നത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മയിലാടുതുറൈ സീറ്റിനായി പ്രവീൺ ശ്രമിച്ചെങ്കിലും ഡിഎംകെ എതിർത്തതോടെ അത് പരാജയപ്പെട്ടിരുന്നു. തുടർന്ന് ഈ വർഷം ഏപ്രിലിൽ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടപ്പോഴും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉടക്കിട്ടു.
കോൺഗ്രസ്-ഡിഎംകെ സഖ്യം നിലനിൽക്കെ, നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെ (TVK) നേതൃത്വവുമായി പ്രവീൺ ചക്രവർത്തി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. പ്രവീണിനെതിരെ നടപടി വേണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടെങ്കിലും ഹൈക്കമാൻഡ് അതിന് വഴങ്ങിയില്ല. വിജയ്‌യുടെ പാർട്ടിയായ ടിവികെയുടെ പിന്തുണ കൂടി ഉറപ്പാക്കാൻ കഴിഞ്ഞതാണ് ഇപ്പോൾ പ്രവീൺ ചക്രവർത്തിക്ക് അനുകൂലമായ ഘടകമെന്നാണ് വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."