'പണി സിമന്റ് ചാക്ക് പൊട്ടിക്കൽ മാത്രം, കൂലി 1200 രൂപ, 50 ചാക്കിന് മുകളിൽ പോയാൽ അധികക്കൂലി വേണം'; ചങ്ങനാശ്ശേരിയിൽ സി.ഐ.ടി.യു നേതാവിന്റെ ഭീഷണിയിൽ കരാറുകാരൻ റോഡ് പണി നിർത്തി
ചങ്ങനാശ്ശേരി: ആവശ്യത്തിന് തൊഴിലാളികൾ ഉണ്ടായിട്ടും സ്വന്തം അനുയായികൾക്ക് കൂടി ജോലി നൽകണമെന്ന വിചിത്ര ആവശ്യവുമായി സി.ഐ.ടി.യു നേതാവ് രംഗത്തെത്തിയതോടെ തെങ്ങണ-പെരുമ്പനച്ചി റോഡ് അറ്റകുറ്റപ്പണി മുടങ്ങി. കഠിനമായ പണികളൊന്നും ചെയ്യില്ലെന്നും, സിമന്റ് ചാക്ക് പൊട്ടിച്ചിടാൻ മാത്രമായി ഒൻപത് പേർക്ക് ദിവസം 1200 രൂപ വീതം കൂലി നൽകണമെന്നുമാണ് വാർക്ക തൊഴിലാളി യൂണിയൻ നേതാവിന്റെ ആവശ്യം. ഇതിന് പുറമെ 50 ചാക്കിന് മുകളിൽ പോയാൽ ഓരോ ചാക്കിനും 160 രൂപ വീതം അധികം വേണമെന്നും നേതാവ് വാശിപിടിച്ചതോടെ കരാറുകാരൻ പണി നിർത്തിവെക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി തെങ്ങണ ജങ്ഷനിൽ റോഡിന്റെ ഒരു ഭാഗം കോൺക്രീറ്റ് ചെയ്യാൻ തുടങ്ങിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. വാഴൂർ റോഡിൽ പൈപ്പിടാനായി കുത്തിപ്പൊളിച്ച ഭാഗം കോൺക്രീറ്റ് ചെയ്യാനെത്തിയ കരാറുകാരന്റെ തൊഴിലാളികളെ നേതാവിന്റെ നേതൃത്വത്തിൽ തടയുകയായിരുന്നു. പുറത്തുനിന്നുള്ള തൊഴിലാളികളെ മാത്രം കൊണ്ട് പണിയെടുപ്പിക്കാൻ സമ്മതിക്കില്ലെന്നായിരുന്നു നേതാവിന്റെ നിലപാട്.
ആവശ്യത്തിന് തൊഴിലാളികൾ കൂടെയുള്ളപ്പോൾ ഇത്തരം അന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല. നേതാവിന്റെ നിർദേശം അനുസരിച്ച് മുന്നോട്ട് പോയാൽ കനത്ത നഷ്ടമുണ്ടാകും എന്ന് കരാറുകാരൻ പറഞ്ഞെങ്കിലും സി.ഐ.ടി.യു നേതാവ് കൂട്ടാക്കിയില്ലെന്നും ആക്ഷേപം ഉണ്ട്.
നാട്ടുകാരും വ്യാപാരികളും ദുരിതത്തിൽ
ജലഅതോറിറ്റിയുടെ കീഴിലുള്ള അറ്റകുറ്റപ്പണിയാണ് സി.ഐ.ടി.യു നേതാവിന്റെ ഇടപെടൽ മൂലം പാതിവഴിയിൽ നിലച്ചത്. റോഡിന്റെ വശങ്ങൾ തകർന്നുകിടക്കുന്നത് കാരണം മാസങ്ങളായി പ്രദേശത്തെ വ്യാപാരികളും പൊതുജനങ്ങളും കടുത്ത യാത്രാദുരിതത്തിലാണ്. ഇതിനൊരു പരിഹാരമായാണ് രാത്രികാലങ്ങളിൽ കോൺക്രീറ്റിങ് ആരംഭിച്ചത്.
സംഭവത്തെ തുടർന്ന് ജലഅതോറിറ്റി അധികൃതർ തൃക്കൊടിത്താനം പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഇത്തരം യൂണിയൻ അതിക്രമങ്ങൾക്കെതിരെ പ്രദേശവാസികളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
road work in changanassery was halted after a local citu leader threatened the contractor, demanding a wage of 1200 rupees just for opening cement sacks, along with extra pay if the count exceeded 50 sacks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."