ഉരുൾദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നത് വൈകി; വയനാട് കലക്ടർക്കെതിരേ നടപടിക്ക് നീക്കം
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിൽ മെല്ലപ്പോക്ക് നടത്തിയെന്ന് ആരോപിച്ച് വയനാട് കലക്ടർക്കെതിരേ നടപടി വരുന്നു. ഫണ്ട് കൈമാറുന്നതിൽ വീഴ്ച വരുത്തിയെന്നാണ് കലക്ടർക്കെതിരേയുള്ള ആരോപണം. ഫണ്ട് വിതരണത്തിൽ ബോധപൂർവമായ കാലതാമസം വരുത്തിയെന്ന് ആരോപിച്ച് കലക്ടർക്ക് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യമാണ് വീണ്ടും നോട്ടിസ് അയച്ചിരിക്കുന്നത്. നേരത്തെ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് പുതിയ നോട്ടിസ്. പണം കൈമാറാൻ വൈകിയത് സർക്കാർ നടപടിക്രമം മൂലമെന്നായിരുന്നു കലക്ടർ നേരത്തെ നൽകിയിരുന്ന വിശദീകരണം.
ഏപ്രിൽ 18ന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കെ. ബിജുവും ജൂൺ രണ്ടിന് എം.ജി രാജമാണിക്യവുമാണ് വിഷയത്തിൽ നോട്ടിസ് അയച്ചത്. ഫണ്ട് വിതരണത്തിലെ കാലതാമസം വ്യക്തിപരമായ വീഴ്ചയായി കണ്ട് നടപടി എടുക്കുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്. ഉരുൾദുരന്ത ബാധിതരുടെ വായ്പാ ബാധ്യത ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഗുണഭോക്തൃപട്ടിക അന്തിമമാക്കുന്നതിൽ വീഴ്ചവന്നതായി ചൂണ്ടിക്കാട്ടി ഈമാസം രണ്ടിന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യം കലക്ടർക്ക് അയച്ച കത്തിൽ ഗുരതരമായ പരാമർശങ്ങളാണുള്ളത്. 'ദുരന്തം നടന്ന് ഇത്രയും കാലം കഴിഞ്ഞിട്ടും പരിശോധനയോ സൂക്ഷ്മ പരിശോധനയോ നടത്താത്ത ഒരു പട്ടിക മന്ത്രിസഭക്ക് മുന്നിൽ സമർപ്പിച്ചത് ഭരണപരമായ ഗുരുതര വീഴ്ചയും ജാഗ്രതക്കുറവുമാണ് കാണിക്കുന്നത്' എന്നതാണ് നോട്ടിസിലെ പരാമർശം.
എന്നാൽ, വർഷാവസാനത്തെ കണക്ക് ക്ലോസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ട്രഷറി നിയന്ത്രണങ്ങളും സർക്കാരിലെ കാലതാമസവുമാണ് ഫണ്ട് വിതരണം വൈകിയതിന്റെ കാരണമെന്നാണ് വയനാട് കലക്ടർ ഡി.ആർ മേഘശ്രീയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."