ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; ഭൂമി വിട്ടുകിട്ടാൻ ബുദ്ധിമുട്ടെന്ന് വിദഗ്ധർ
കാസർകോട്: ഇ.ശ്രീധരൻ മുന്നോട്ടുവയ്ക്കുന്ന തിരുവനന്തപുരം-കണ്ണൂർ അതിവേഗ പദ്ധതിക്ക് റെയിൽവേ ഭൂമി വിട്ടുകിട്ടാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നു വിദഗ്ധർ. അതിവേഗ പാതയ്ക്കായി നടപടി തുടങ്ങിയ സാഹചര്യത്തിൽ റെയിൽവേ ഭൂമി സമാന മാതൃകയിലുള്ള മറ്റൊരു വികസനപദ്ധതിക്ക് വിട്ടുനൽകൽ പ്രയാസകരമാകുമെന്നു ഉന്നത ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു.
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കെ.റെയിൽ കോർപറേഷൻ മുന്നോട്ടുവച്ച സിൽവർലൈനിന് പുറത്തുള്ള കൂടുതൽ ഭൂമി ഏറ്റെടുത്ത് പദ്ധതി യാഥാർഥ്യമാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ ഇ.ശ്രീധരൻ മുഖ്യമന്ത്രി വി.ഡി സതീശനു സമർപ്പിച്ച അതിവേഗ റെയിൽപാതാ പദ്ധതിയിൽ പരമാവധി റെയിൽവേ ഭൂമി കണ്ടെത്താമെന്ന നിർദേശമുണ്ട്. ഇതുവഴി പദ്ധതിയുടെ ചെലവു കുറയ്ക്കാനാകുമെന്നും റിപ്പോർട്ടിലുണ്ട്. അതിവേഗ റെയിൽ പദ്ധതിയേക്കാൾ കുറഞ്ഞ ചെലവാണ് ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. നിലവിലുള്ള ലൈനിനു പുറമെ മൂന്നാമത്തെയും നാലാമത്തെയും ലൈൻ സ്ഥാപിക്കാനാണ് നടപടി തുടങ്ങിയത്. ഷൊർണൂർ-മംഗളൂരു, കോയമ്പത്തൂർ-ഷൊർണൂർ റൂട്ടുകളിലാണ് മൂന്നാമത്തെയും നാലാമത്തെയും ലൈൻ അതിവേഗ പാതയ്ക്കായി സ്ഥാപിക്കുന്നത്. മറ്റിടങ്ങളിൽ മൂന്നാംപാതയും തുറവൂർ-അമ്പലപ്പുഴ പാതയിരട്ടിപ്പിക്കാനുമാണ് പദ്ധതി.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിനിന് സഞ്ചരിക്കാൻ പറ്റുന്ന അതിവേഗ പാത സർവേ നടത്താനും വിശദ പഠന റിപ്പോർട്ടും (ഡി.പി.ആർ) തയാറാക്കാനാണ് റെയിൽവേ ബോർഡ് അനുമതി നൽകിയത്. എന്നാൽ സർവേ നടത്താനും വിശദ പഠന റിപ്പോർട്ട് തയാറാക്കാനും സമയപരിധി നിശ്ചയിച്ചിട്ടില്ല.
ഡി.പി.ആർ തയാറാക്കുന്ന അതിവേഗ പാതകൾ
ഷൊർണൂർ-മംഗളൂരു -307 കിലോമീറ്റർ
കോയമ്പത്തൂർ-ഷൊർണൂർ 99 കി.മീ.
ഷൊർണൂർ-എറണാകുളം 106 കി.മീ.
എറണാകുളം-കായംകുളം (കോട്ടയം വഴി) 115 കി.മീ.
കായംകുളം-തിരുവനന്തപുരം 105 കി. മീ.
തിരുവനന്തപുരം-നാഗർകോവിൽ 71 കി.മീ.
തുറവൂർ അമ്പലപ്പുഴ പാതയിരട്ടിപ്പിക്കൽ 46 കി. മീ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."