മേജർ മിസ്റ്റേക്ക്! ഇന്നസെന്റ് മരിച്ചപ്പോൾ വന്നത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെയെന്ന ആരോപണം തള്ളി പിണറായിയുടെ ഓഫിസ്
തിരുവനന്തപുരം: നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ അന്ത്യമോപചാരം അർപ്പിക്കാൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെയെന്ന ബി.ജെ.പി നേതാവും സംവിധായകനുമായ മേജർ രവിയുടെ പ്രതികരണം തള്ളി പ്രതിപക്ഷ നേതാവിന്റെ ഓഫിസ്. വസ്തുതാ വിരുദ്ധമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫിസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
'ഇന്നസെന്റിന്റെ നിര്യാണ വേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്ന ബി.ജെ.പി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ഇതുപോലെ ചില പ്രൊഫൈലുകളിൽ വ്യാജ വിഡിയോ നിർമിച്ച് ഷെയർ ചെയ്തതായും ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇന്നസെന്റിന് അന്ത്യോമപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാൽ അടിസ്ഥാനരഹിതമായ വ്യാജ നിർമിതി ആർക്കും മനസ്സിലാവുന്നതേ ഉള്ളൂ. പക്ഷെ മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. വസ്തുതാ വിരുദ്ധമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും'- പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറിയിച്ചു.
നടൻ സലിം കുമാറിന് അന്ത്യമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ട് പോലീസ് വാഹനങ്ങളുടെ അകമ്പടിയിൽ എത്തിയതുമായി താരതമ്യപ്പെടുത്തിയായിരുന്നു മേജർ രവിയുടെ പരാമർശം. നടൻ ഇന്നസെന്റിന് അന്ത്യമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത് 55 അകമ്പടി വാഹനങ്ങളും 560 പൊലീസുകാരും 10 ഫയർഫോഴ്‌സ് യൂണിറ്റുകളുമായിട്ടാണെന്നും ഇത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് മേജർ രവി പറഞ്ഞത്. എന്നാൽ ഈ ആരോപണം പൊളിക്കുന്ന നിരവധി വീഡിയോകൾ ഇന്ന് രാവിലെ മുതൽ ഇടത് പ്രൊഫൈലുകളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് പ്രതികരണവുമായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."